വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഈരാറ്റുപേട്ടയിലെ ഗൂഗിൾ പേ കൈക്കൂലി: പ്രതി ജെയേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഈരാറ്റുപേട്ടയിലെ നഗരസഭ ജീവനക്കാരൻ ഗുഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ പ്രതി ജയേഷനെ 14 ദിവസത്തേക്ക് വിജിലൻസ് കോടതി കോട്ടയം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്നലെ നാലു മണിയോടെയാണ് കോട്ടയം വിജിലൻസ് ഒരുക്കിയ കെണിയിൽ ജയേഷിനെ പിടികൂടിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പെർമിറ്റ് ശരിയാക്കി നൽകുവാൻ 3000 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു

പ്രാദേശികം

മുസ് ലിം ഗേൾസ് സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്സ് കോർണർ ആരംഭിച്ചു

ഈരാറ്റുപേട്ട .മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്‌സ് കോർണർ ആരഭിച്ചു. സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതി നായാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  കുടികൾ വായിച്ചിരിക്കേണ്ട കഥാ - കവിതാ പുസ്‌തകങ്ങൾ, ലേഖനങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ ഏതു സമയത്തും വായിക്കാൻ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ലീന എം പി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കോർണർ എം.ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് സെക്രട്ടറി പി. കെ കൊച്ചുമുഹമ്മദ്, ട്രഷറർ എം. എസ് കൊച്ചു മുഹമ്മദ് , അദ്ധ്യാപകരായ സുമി കെ.എം റസിയ എ.എം, മൈമൂന എഫ്, കൃഷ്ണപ്രിയ പി നായർ, ഷൈനാസ് അബ്റ്റൽ വാഹിദ് ,ടാനി മരിയ ജോസഫ് ,ബിലാൽ എ ജലീൽ , വിദ്യാർത്ഥി പ്രതിനിധികളായ സന ഫാത്തിമ, അൻഹ സുൽത്താന എന്നിവർ സംസാരിച്ചു.

പ്രാദേശികം

വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്

അരുവിത്തുറ :മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി.റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്.മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ റവ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ,ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ. ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം, എന്നിവരുംആരതി ഓ ബി , ഫാത്തിമ കെ എന്നീ വിദ്യാർത്ഥിനികളുംപരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചു.

കേരളം

എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പിഴ കിട്ടിയിട്ടും അടയ്ക്കാത്തവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം:-എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്.നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച്‌ തീര്‍ത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ അതുവരെ വാഹനം സൂക്ഷിച്ചതിന്റെ വാടക കൂടി ഈടാക്കും. മോട്ടോര്‍വാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനായി സ്വകാര്യ കേന്ദ്രങ്ങളിലായിരിക്കും വാഹനങ്ങള്‍ സൂക്ഷിക്കുക. പിഴ വകുപ്പിനും വാടക സ്വകാര്യ സംരംഭകനും ലഭിക്കും. തിരുവനന്തപുരം ഈഞ്ചയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് മോട്ടോര്‍വാഹന വകുപ്പ് ഈ രീതിയില്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് തടസമായിരുന്നു. പെര്‍മിറ്റും ഫിറ്റ്‌നസും ഇല്ലാത്ത ഓട്ടോറിക്ഷകളും, സാങ്കേതിക പോരായ്മയുള്ള സ്വകാര്യ ബസുകളും ടാക്‌സി കാറുകളും നിരത്തിലുണ്ട്. സൂക്ഷിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ ഉടന്‍ ഇവയും പിടിച്ചെടുക്കും. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും പിഴ ഒടുക്കിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കും. ഇതോടെ പിഴ, നികുതി കുടിശ്ശിക ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.ഭദ്രമായി സൂക്ഷിക്കും എം.വി.ഡിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് വാഹന കണ്ടുകെട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാം.ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കണം. വാഹന പരിശോധനയ്ക്കിടയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് കൈമാറും. ഓഫീസില്‍ നിന്നും പിഴ അടച്ച രസീതുമായി വന്ന് വാഹനം തിരികെ കൈപ്പറ്റാം. വാഹനം സൂക്ഷിക്കുന്നതിന് നിശ്ചിത തുക വാഹന ഉടമയില്‍ നിന്നും ഈടാക്കും.  

കോട്ടയം

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഏറ്റുമാനൂര്‍ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.വീട്ടില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇരുചക്രവാഹനത്തില്‍ മക്കളുമായി പോയി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയുമായിരുന്നു ജിസ്മോള്‍. ഏപ്രില്‍ 15-നാണ് മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ജിസ്മോളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.എന്നാല്‍, ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ജിസ്മോളെ ഭര്‍തൃവീട്ടുകാര്‍ ദ്രോഹിച്ചത്. ജിസ്മോളും മക്കളും മീനച്ചിലാറിന്റെ തീരത്തേക്ക് പോകുന്നതായി ആരും കണ്ടിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്.

പ്രാദേശികം

ബെസ്റ്റ് സ്കൂൾ പുരസ്കാരവും അവാർഡും മുസ്ലിം ഗേൾസ് ഏറ്റുവാങ്ങി.

ഈരാറ്റുപേട്ട.പൂഞ്ഞാർ എം എൽ എ  സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന എംഎൽഎ എക്സലൻസ് അവാർഡ്   ഇത്തവണയും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അംഗീകാരമായി  ബെസ്റ്റ് സ്കൂൾപുരസ്കാരവും  സ്കൂളിന് ലഭിച്ചു. പാറത്തോട് നടന്ന ചടങ്ങിൽ ഈരാറ്റുപേട്ടമുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുരസ്ക്കാരവും അവാർഡും എം.എൽ.എ അഡ്വ.സെബാസ്റ്റ്യാൻ കുളത്തിങ്കലിൽ നിന്ന് ഏറ്റുവാങ്ങി

പ്രാദേശികം

വായനയ്ക്കൊരു വാതായനം പുസ്തക പ്രകാശനം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വായനയ്ക്ക് ഒരു വാതായനം പദ്ധതിയുടെ ഭാഗമായി ജൂലൈ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്  പൂർവ്വ വിദ്യാർത്ഥിനി അമീന ബഷീറിൻ്റെ മൂന്നാമത്തെ കവിതാ സമാഹാരം ശലഭായനം പ്രശസ്ത കവി വീരാൻകുട്ടി പ്രകാശനം ചെയ്യുന്നു. സ്കൂൾ മാനേജർ എം കെ അൻസാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും, MET ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്,പി എം മുഹ്സിൻ, ബി എ ച്ച് അലി മൗലവി, എം എഫ് അബ്ദുൽ ഖാദർ, വി കെ രമണി ടീച്ചർ എന്നിവർ പങ്കെടുക്കും , പ്രിൻസിപ്പാൾ പി വി താഹിറ, ഹെഡ്മിസ്ട്രസ് എംപി ലീന, കെ എ ഷിനു മോൾ, പിടിഎ പ്രസിഡൻറ് തസ്നി കെ മുഹമ്മദ് എന്നിവർ സംസാരിക്കും.

പ്രാദേശികം

കൈക്കൂലിക്കേസ്സിൽ മുനിസിപ്പൽ ഓവർസീയറെ കോട്ടയം വിജിലൻസ് ടീം പിടികൂടി

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഗ്രേഡ് 3 ഓവർസിയർ ജയേഷിനെയാണ് വിജിലൻസ് ടീം കുടുക്കിയത്.വിജിലൻസ് എസ്. പി. ബിനു ആറിന്റെ നിർദ്ദേശപ്രകാരം ഡിവൈ എസ് പി പി.വി. മനോജ് കുമാർ, സി.ഐ. മനു വി നായർ, എ. എസ്. ഐ മാരായ അനിൽകുമാർ, അരുൺ ചന്ദ്, രജീഷ് കുമാർ, രാജേഷ് കെ.പി., ജോഷി എന്നിവരുൾപ്പെട്ട സംഘമാണ് ജയേഷിനെപിടികൂടിയത്.ഇയാൾ ഒരു കെട്ടിട പെർമിറ്റിനായി ഒരു സ്വകാര്യ വ്യക്തിയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഈ തുക ജയേഷന്റെ സുഹൃത്തായ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് വിവരം പരാതിക്കാരൻ കോട്ടയം വിജിലൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം ഇന്ന് ഉച്ചതിരിഞ്ഞ് എത്തി ജയേഷനെ കയ്യോടെ പിടികൂടുകയായിരുന്നു