വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ആണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളും ആയി ചർച്ച നടത്തി എങ്കിലും ധാരണയിൽ എത്തിയിരുന്നില്ല. ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.  

കോട്ടയം

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് കഴിഞ്ഞ പന്ത്രണ്ടിന് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെറെ ഡമ്മി പരീക്ഷണം പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തി. തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ ദമ്പതികളുടെ മകൻ നാലു വയസുള്ള അയാൻഷ്‌നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ ചികിൽസയിലാണ്.

പ്രാദേശികം

സി.എം.എ പരീക്ഷയിൽ ഉന്നത വിജയം നേടി മുഹമ്മദ് യാസീൻ

  ഈരാറ്റുപേട്ട: അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന സർട്ടിഫൈഡ് മാനേജ്‍മെന്റ് അക്കൌണ്ടന്റ് (സി.എം.എ) പരീക്ഷയിൽ ഉന്നത വിജയം നേടി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് പരതേനായ ഷിബിലി (ലേഡീസ് സ്റ്റോർ കുമളി) യുടെ മകനായ മുഹമ്മദ് യാസീനാണ് സി.എം.എ പരീക്ഷയിൽ ഉന്നത വിജയം നേടിയത്.  അൽമനാർ സ്കൂളിൽ 1 മുതൽ 10 വരെ പഠിച്ച യാസീൻ പാലാ ഗവ. ഹയർ സെക്കൻ്ററിയിൽ നിന്ന് കൊമേഴ്‌സിൽ പ്ലസ്ടു, അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നിന്ന് ബികോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) എന്നിവ പാസായി. തുടർന്ന് കോട്ടയം ലക്ഷ്യയിലായിരുന്നു സി.എം.എ പഠനം. ഇപ്പോൾ കണ്ണൂരിൽ അക്കൗണ്ടിംഗ് പരിശീലനത്തിലാണ് യാസീൻ.  സബീന ഷിബിലിയാണ് മാതാവ്. വിദ്യാർത്ഥികളായ അൽ അമീൻ, ഐഷ എന്നിവർ സഹോദരങ്ങളാണ്. പാസ്സാകാൻ വലിയ ബുദ്ധിമുട്ടും കടുത്ത മത്സരവുമുള്ള ഈ പരീക്ഷ പാസാകുന്നവർക്ക് ബഹുരാഷ്ട്ര കമ്പനികളിൽ ഫൈനാൻസ്, മാനേജ്മെൻ്റ് മേഖലകളിൽ ഉയർന്ന ജോലികളാണ് കാത്തിരിക്കുന്നത്. ഫൈനാൻഷ്യൽ പ്ലാനിംഗ്, അനാലിസിസ്, കൺട്രോൾ എന്നീ മേഖലകളിൽ സി.എം.എക്കാർക്ക് ജോലി ലഭിക്കും. വൻകിട കമ്പനികളിൽ മികച്ച കരിയർ ആണ് ഇവരെ കാത്തിരിക്കുന്നത്.     

കോട്ടയം

രാമപുരത്ത് ബിസിനസ്‌ പങ്കാളി പെട്രോൾ ഒഴിച്ച് തീ കത്തിച്ച് പൊള്ളലേറ്റ അശോകൻ മരണമടഞ്ഞു

രാമപുരം :ഇന്നലെ രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ രാമപുരത്തെ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ അല്പം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.

പ്രാദേശികം

പനക്കപ്പാലം മുക്കാലടി കടവ് പാലത്തിന് നടപ്പാത നിർമ്മാണത്തിനായി 20 ലക്ഷം രൂപ

പനക്കപ്പാലത്ത് നിന്ന് കൊണ്ടുരേക്ക് പോകുന്ന മുക്കാലടി കടവ് പാലത്തിന് നടപ്പാത നിർമ്മിക്കുവാനും കേടുപാടുകൾ സംഭവിച്ച കൈവരികൾ നന്നാക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. വളരെ ഇടുങ്ങിയ ഒരു പാലമാണ് നിലവിൽ ഉള്ളത്. വലിയ ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ഈ പാലത്തിലൂടെ വണ്ടി പോകുമ്പോൾ ആളുകൾക്ക് നടക്കാൻ കഴിയുന്ന സാഹചര്യമില്ല, മാത്രമല്ല നിരവധി തവണയായിട്ടുള്ള പ്രളയത്തിൽ പാലത്തിന്റെ കൈവരികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൈ വരിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും പാലത്തിന്റെ ഒരു വശത്ത് ജനങ്ങൾക്കായി നടപ്പാത നിർമ്മിക്കുന്നതിനും ആണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇതോടുകൂടി വാഹനങ്ങൾ കടന്ന് പോകുന്ന സമയത്ത് തന്നെ യാതൊരു പ്രതിസന്ധിയും ഇല്ലാതെ കാൽനടക്കാർക്ക് സുഹമായി നടക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നു. ടെണ്ടർ നടപടികൾ പൂർത്തികരിച്ചു ഉടൻ നിർമാണം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. നിരവധി കാലമായിട്ടുള്ള കൊണ്ടൂർ, മുക്കാലടി കടവ്, മോസ്കോ പ്രദേശത്തുള്ള ജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്നു പലത്തിൽ നടപ്പാലം എന്ന ആവശ്യം

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് 10 കോടി രൂപയുടെ ഭരണാനുമതി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്  10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇനി സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷന്റെ പ്ലാനും ഡിസൈനും,എസ്റ്റിമേറ്റും അന്തിമമാക്കുകയും, തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ പുറപ്പെടുവിച്ചാൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സജ്ജമാകും. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ അറിയിച്ചു.2022-23ലെ സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനുവേണ്ടി 10 കോടി രൂപ വകയിരുത്തിയിരുന്നു എങ്കിലും മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നത് മൂലം തുടർനടപടികൾ തടസ്സപ്പെട്ടിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് നിന്നും മിനി സിവിൽ സ്റ്റേഷന്  ആവശ്യമായി വരുന്ന സ്ഥലം ലഭ്യമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലം വിട്ടു തരുന്നതിന് ആഭ്യന്തരവകുപ്പ് തയ്യാറാകാതിരിക്കുകയും കടുത്ത എതിർപ്പ് ഉയർത്തുകയുമായിരുന്നു. തുടർന്ന് എംഎൽഎ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് 50 സെന്റ് സ്ഥലം ആഭ്യന്തരവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് മിനി സിവിൽ സ്റ്റേഷന് വിട്ടു നൽകാൻ ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. സ്ഥല ലഭ്യത ഉറപ്പായതിനുശേഷം മാത്രമാണ് ബഡ്ജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഔപചാരിക നടപടിക്രമങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഭരണാനുമതി  ലഭ്യമായതോടെ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ എല്ലാ തടസ്സങ്ങളും പരിഹരിക്കപ്പെട്ട് സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിൽ പൂഞ്ഞാർ  മാത്രമായിരുന്നു മിനി സിവിൽ സ്റ്റേഷൻ ഇല്ലാതിരുന്ന ഏക നിയോജക മണ്ഡലം. ഭാവിയിൽ പൂഞ്ഞാർ താലൂക്കായി ഉയർത്തുന്നതിന് പരിശ്രമിക്കുമെന്നും ആ ഘട്ടത്തിൽ മിനി സിവിൽ സ്റ്റേഷൻ അനിവാര്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലൊ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളം

ചക്ക കഴിച്ച് 'ഫിറ്റാ'യി! ബ്രെത്ത് അനലൈസറില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ഡ്രൈവര്‍

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. എന്നാല്‍ ഒരു ചക്ക കൊടുത്ത പണി കാരണം അന്തംവിട്ടിരിക്കുകയാണ് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍. എന്താണ് കാര്യം എന്നല്ലേ… ചക്ക കഴിച്ചവരെയെല്ലാം ആപ്പിലാക്കിയിരിക്കുകയാണ് ബ്രെത്ത് അനലൈസര്‍. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് വരുമ്പോള്‍ നല്ല വരിക്ക ചക്ക കിട്ടി. എന്നാല്‍, ഈ ചക്ക സഹപ്രവര്‍ത്തകര്‍ക്ക് കൂടി കൊടുക്കാമെന്നാണ് കരുതിയാണ് ഒരു ഡ്രൈവർ ചക്ക ഓഫീസിലേക്ക് കൊണ്ടുവന്നത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ കൊണ്ടുവന്ന ചക്കപ്പഴം എല്ലാവരും ആസ്വദിച്ച് കഴിച്ചു. എന്നാല്‍, പണി കിട്ടിയത് വെറും വയറ്റിലാണെന്ന് പോലും ഓര്‍ക്കാതെ മൂന്ന്, നാല് ചക്കച്ചുള കഴിച്ച ഒരു ഡ്രൈവര്‍ക്കായിരുന്നു. ഡിപ്പോയില്‍ പതിവായി നടക്കുന്ന ഊതിക്കല്‍ പരിപാടിയില്‍ ബ്രത്തലൈസര്‍ പൂജ്യത്തില്‍ നിന്ന് പത്തിലേക്ക് കുതിച്ചു. എന്നാല്‍ അപ്പോഴും ചക്കയെ ഒന്ന് സംശയിക്കുക പോലും ചെയ്യാതെ ഡ്രൈവര്‍ പറഞ്ഞു, 'ഞാന്‍ മദ്യപിച്ചിട്ടില്ല സര്‍'. ബ്രത്തലൈസര്‍ അങ്ങനെ കള്ളം പറയുമോ. എന്നാല്‍ ഒന്ന് പരിശോധിക്കാമെന്ന് കരുതി അവിടെ നിന്ന മറ്റൊരാളെക്കൊണ്ട് ഊതിച്ച് നോക്കി. ബ്രത്തലൈസര്‍ അനങ്ങിയില്ല. ഡ്രൈവര്‍ ആകെ ആശയ കുഴപ്പത്തിലായി. എന്നാലും, താന്‍ മദ്യപിച്ചിട്ടില്ല എന്ന വാദത്തില്‍ അയാള്‍ ഉറച്ച് നിന്നു. വേണമെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകാമെന്നും ഇയാൾ സമ്മതിച്ചു. ഡ്രൈവറെ വിശ്വാസമുണ്ടെങ്കിലും ബ്രത്തലൈസറിനെ പൂര്‍ണമായും തള്ളിക്കളയാനാവാത്തതിനാല്‍ വൈദ്യപരിശോധന നടത്താമെന്നായി അധികൃതര്‍.