വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വിൽപനക്ക് വെച്ച 1.5 കിലോ കഞ്ചാവ് പിടികൂടി

ഈരാറ്റുപേട്ട:തൊഴിലാളികൾക്കിടയിൽ വിൽപന നടത്താൻ വെച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ ഗുരു പദ് റോയി (28) ആണ് പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതി പിടിയിലായത്. ഇയാളെ കഴിഞ്ഞ രണ്ടാഴ്ചയായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വാടകക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഗുരു പദ് റോയിയെ അറസ്റ്റ് ചെയ്തത്. മഫ്തി പൊലീസ് സാധനം വാങ്ങാനെന്ന നിലയിലാണ് ഇദ്ധേഹത്തെ സമീപിച്ചത്. വിൽപ്പന നടത്താനായി പ്ലാസിറ്റിക്ക് കവറിൽ നിറച്ച നിലയിലായിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പകൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെടുകയും രാത്രി സമയങ്ങളിൽ കഞ്ചാവ്  കച്ചവടവുമാണ് പതിവ്. മൂന്ന് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തീട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

കേരളം

റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽ: ആറ് മാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്യും

ആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരുകളാണ് ഈ കാർഡുകൾ മരവിപ്പിക്കേണ്ടത്.കാർഡ് മരവിപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി (തിരിച്ചറിയൽ) നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തുടർന്ന് അർഹത ബോധ്യപ്പെട്ടാൽ റേഷൻ അനുവദിക്കും. ഈ പുതിയ നീക്കം കേരളത്തിലെ ഒട്ടേറെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണ് റേഷൻ വാങ്ങിയത്. മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും, കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല. റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ-കെവൈസി) ഇനി അഞ്ച് വർഷത്തിലൊരിക്കൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല.  കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കിയിട്ടുണ്ട്. ഒരാൾ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കും. തുടർന്ന് അർഹത തെളിയിക്കാൻ മൂന്ന് മാസത്തിനുള്ളിൽ മസ്റ്ററിങ് നടത്തണം. പുതിയ അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സാഹചര്യം പരിഗണിച്ച് മുൻഗണന നൽകാം. വെയ്റ്റ് ലിസ്റ്റ് സംസ്ഥാന പോർട്ടലിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാക്കണം.

പ്രാദേശികം

തീക്കോയിൽ ശക്തമായ മഴയിൽ വീടിന് നാശം

ഈരാറ്റുപേട്ട .തീക്കോയി വില്ലേജിൽ മണിയാക്കുപാറയിൽ വർക്കി ചെറിയാൻ എന്നയാളുടെ വീടിന് വ്യാഴാഴ് പെയ്ത ശക്തമായ മഴയിൽ നാശ നഷ്ടമുണ്ടായതാണ്. ആളുകളെ മാറ്റി പാർപ്പിച്ചു.

കോട്ടയം

ഡ്രൈവറുടെയും കണ്ടക്ട‌റുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെ‌ൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി: ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ട‌റുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെ‌ൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്‌ടർ റോജി പോൾ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്‌തത്. ഇരുവരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് സെന്ററിൽ റിഫ്രഷ്മെന്റ് പരിശീലനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും, ഏതെങ്കിലും ഗവ.മെഡിക്കൽ കോളജിൽ 7 ദിവസം സാമൂഹിക സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമേ ലൈസൻസ് തിരികെ നൽകുകയെന്നും ജോയിന്റ്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം വാതിൽ അടയ്ക്കാതെ ഡ്രൈവർ അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമായി കണ്ടത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായി രുന്ന കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

പ്രാദേശികം

ഇന്ത്യ- കിർഗിസ്ഥാൻ വ്യാപാര ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈരാറ്റുപേട്ട സ്വദേശിയും

ഈരാറ്റുപേട്ട: ഇന്ത്യ- കിർഗിസ്ഥാൻ വ്യാപാര ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈരാറ്റുപേട്ട സ്വദേശിയും. ജൂലൈ 22 ന് കാർഗിസ്ഥാനിൽ നടന്ന ഇന്ത്യാ - കിർഗിസ്ഥാൻ ബിസിനസ് മീറ്റിലാണ് ഈരാറ്റുപേട്ട തെക്കേക്കര ദാറുന്നൂർ വീട്ടിൽ റാഷിദ് ഖാൻ രാജ്യത്തെ പ്രതിനിധീകരിച്ചത്.  കാർഗിസ്ഥാനിലെ ഇന്ത്യൻ എംബസിയും ആ രാജ്യത്തെ ജെ.ഐ.എ ബിസിനസ് അസോസിയേഷനും ചേർന്നാണ് സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും ബിസിനസ് സംരംഭകർ പങ്കെടുത്തു. കേന്ദ്ര വാണിജ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ബിസിനസ് മീറ്റിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എഫ്.ഐ.ഇ.ഒ അംഗമാണ് റാഷിദ് ഖാൻ. കിർഗിസ്ഥാനിലേക്ക് കയറ്റുമതി സാധ്യത തേടുകയാണ് എഫ്.ഐ.ഇ.ഒ.കിർഗിസ്ഥാനിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സംഘം ഉസ്ബെക്കിസ്ഥാനിലെ സംരംഭകരുമായി ചർച്ചകൾ നടത്തും.

പ്രാദേശികം

കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ യോഗം നടന്നു

പൂഞ്ഞാർ ;കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ യോഗം20/07/2005 ൽ പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡൻ്റ് നിസാർ മുണ്ടക്കൽ പറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ പി.എസ് മാഹിൻ സ്വാഗതം ആശംസിച്ചു. വിജയൻ, സുരേഷ്, താഹ, സാബു, സിയാദ് പി. എം, അനസ്, അനുരാഗ്, സിറാജ് പുളിക്കൻ എന്നിവർ പങ്കെടുത്ത ഈ യോഗത്തിൽ 27/07/2025 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു.  പ്രസ്തു‌തയോഗത്തിന് അജിത്കുമാർ കെ. എം. നന്ദി അറിയിച്ചു.

കോട്ടയം

മടങ്ങുന്നു, പുന്നപ്രയുടെ സമരനായകന്‍; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്,

ആലപ്പുഴ: പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് രേഖപ്പെടുത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തിയിട്ടുണ്ട്. അതേസമയം, സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

പ്രാദേശികം

പാലായിലെ പാതയരികത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ

പാലാ: പാലായിലെ പാതയോരത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ. വിരിച്ച വല പക്ഷേ, ആളെ കുടുക്കാനല്ല, വിൽക്കാനാണെന്ന് മാത്രം. അതിരമ്പുഴ സ്വദേശി വട്ടുകുളത്തിൽ മുഹമ്മദ് യാക്കൂബ് ആണ് വർഷങ്ങളായി ഇവിടെ വല വിൽപ്പന നടത്തുന്നത്. പാലായിലെ കുരിശുപള്ളിക്ക് സമീപമുള്ള നടപ്പാതയോട് ചേർന്നാണ് ചുവപ്പു നിറമുള്ള മനോഹരമായ വലകൾ വിരിച്ചൊരുക്കി യാക്കൂബ് കാത്തിരിക്കുന്നത്. 30 വർഷമായി ഇദ്ദേഹത്തെ ഇവിടെ കച്ചവടം നടത്തുന്നു. മീറ്ററിന് 50 രൂപ നിരക്കിൽ പലതരം നൈലോൺ വലകൾ ഇദ്ദേഹം ഇവിടെ വിൽക്കുന്നു. ഒമ്പതര മുതൽ 6 മണി വരെയാണ് വല വില്പന.  മത്സ്യഫെഡ് ഫിഷറീസ് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ഇദ്ദേഹം വല ഇവിടെ കൊണ്ടുവന്നു വിൽക്കുന്നത്. പല വലുപ്പത്തിലുള്ള മീൻപിടുത്ത വലകൾ മുതൽ കിണർ വലയും, പന്തൽ വലയും റമ്പൂട്ടാൻ പോലുള്ള ഫല വൃക്ഷങ്ങൾക്ക് സംരക്ഷണം ഏകുന്ന വലകളും ഒക്കെ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ട്. അധികവും ചുവപ്പ് നിറമുള്ള വലകളാണ് ഇദ്ദേഹം വിൽക്കുന്നത്. വവ്വാലുകളെയും പഴങ്ങൾ കൊത്തിത്തിന്നുന്ന പക്ഷികളെയും ചുവപ്പു നിറം  അകറ്റുമെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിൽ. വിശാലമായ ഒരു റംബൂട്ടാൻ മരം പൊതിഞ്ഞ് സൂക്ഷിക്കുന്നതിന് ഏകദേശം 500 രൂപ വരെ ചെലവാകും.വല വില്പന കൊണ്ട് മാത്രം ജീവിത  ചെലവുകൾ നെയ്യുന്ന മുഹമ്മദ് യാക്കൂബിന് പുഞ്ചിരി കൊണ്ട് ആളുകളെ വലയിൽ വീഴ്ത്താൻ പ്രത്യേക കഴിവാണ്. വേറിട്ട വില്പനയുടെ സാധ്യതയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.നജീറയാണ് ഭാര്യ. എൽ.എൽ.ബി വിദ്യാർഥിയായ ഫാത്തിമ, പ്ലസ് ടു വിദ്യാർഥിയായ അലീമ എന്നിവർ മക്കളാണ്. ഫോൺ : 8547492591 വാർത്ത: മനോജ് മേലുകാവ്, മേലുകാവ് ന്യൂസ്