വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു,

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. എരുമേലി മൂക്കൻപെട്ടി കാലായിപ്പറമ്പിൽ മോഹനൻ മകൻ സുമേഷ് കുമാർ (27) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ജനറൽ സർജറി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ചാടിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടർന്നാണ് സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാൻ വയ്യാതായതോടെ നാലാം നിലയിൽ ഡോക്ടർമാർ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനൽ വഴി താഴേയ്ക്കു ചാടുകയായിരുന്നു. താഴെ വീണ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.

കോട്ടയം

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ

പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 4.00 ന് വെള്ളാപ്പാട് വനദുർഗ്ഗഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് പാലാ വലിയപാലം ജംഗ്ഷ നിൽ സംഗമിച്ച് ളാലം മഹാദേവക്ഷേത്രം, പോണാട്, കരൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകളുമായി ചേർന്ന് ളാലം പാലം ജംഗ്ഷനിൽ എത്തി പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്നും ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും എത്തുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്നു. ശോഭായാത്രകൾക്ക് ബാലഗോകുലം ജില്ലാ സമിതിയംഗം റ്റി.എൻ. രഘു ഇടയാറ്റ് , പ്രശാന്ത് കടപ്പാട്ടൂർ ,മിഥുൻ കൃഷ്ണ വിവിധ സ്ഥലങ്ങളിലെ കൺവീനർമാരായ വി സി. ചന്ദ്രൻ, മായാ മോഹൻ, വിനോദ് പുന്നമറ്റം, സുധീർ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ. എസ്. ഗിരീഷ്, അഭിലാഷ് രാജ്, കെ. എം. പ്രസിത് സുനീഷ് വെള്ളാപ്പാട്, സതീഷ് കുമാർ , കണ്ണൻ ചെത്തിമറ്റം, എം. ആർ. ബിനു, എം.ആർ രാജേഷ്, റ്റി.പി. ഷാജി, വിനോദ് പോണാട്, സുര്യൻ വെള്ളിയേപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും.

പ്രാദേശികം

മനുഷ്യനന്മയുടെ പ്രതീകമായി സാന്ത്വന പരിചരണം: പി. മുജീബ് റഹ്മാൻ

ഈരാറ്റുപേട്ട:സഹജീവി സ്നേഹമാണ് മനുഷ്യൻ ചെയ്യേണ്ട ഏറ്റവും വലിയ നന്മയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. കരുണ വറ്റിപ്പോകുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം കൈയിലുള്ളത് പങ്കുവെച്ച് കാരുണ്യത്തിൻ്റെ ഉറവകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിപ്പറമ്പ് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ബ്ലോക്കിന്റെയും ഫിസിയോതെറാപ്പി സെന്ററിൻ്റെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എച്ച്. അബ്ദുൽനാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. കെയർ & ക്യൂർ ഹോസ്പിസ് യൂണിറ്റ് ആന്റോ ആൻ്റണി എം.പി.യും, കുടിവെള്ള പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹാഷിർ നദ്‌വി സ്വാഗതവും കൺവീനർ അവിനാഷ് മൂസ നന്ദിയും പറഞ്ഞു.

കേരളം

ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയായാൽ മാത്രം വിജയം, 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി

തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.  ഇനിമുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്‍റ് കൊണ്ട് ഉത്തരം നൽകണം. പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈൽ ആപ്പിൽ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത്  ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴസ്  ക്ലാസ് ഒഴിവാക്കി ഡ്രൈവിംഗ് സ്കൂളിൽ പരിശീലകർക്കും മോക് ടെസ്റ്റ് നിർബന്ധമാക്കി. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക് പരിശീലകർക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല. 

പ്രാദേശികം

കെ -ഡാറ്റ് അഭിരുചി പരിശീലനം സമാപിച്ചു

പാലാ:ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനവഴികൾ കണ്ടെത്താൻ സഹായിക്കുന്ന കെ-ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരിശീലനം വിജയകരമായി പൂർത്തിയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ കരിയർ ഗൈഡുമാർക്കായാണ് ത്രിദിന പരിശീലനം സംഘടിപ്പിച്ചത്. പാലാ അൽഫോൻസാ പാസ്റ്ററൽ സെന്ററായിരുന്നു പരിശീലനത്തിന് വേദിയായത്. പരിശീലനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കായി കെ-ഡാറ്റ് അഭിരുചി പരീക്ഷയുടെ ആദ്യഘട്ടം നടത്തി. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഭാവി കോഴ്സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ ഈ പരീക്ഷ സഹായിക്കും. സി.ജി & എ.സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. സി.എം. അസീം, കോട്ടയം-ഇടുക്കി റീജിയണൽ ഡയറക്ടർ വിജി പി.എൻ., പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ എന്നിവർ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നായി 40 കരിയർ ഗൈഡുമാർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേറ്റർ മിനി ദാസ്, കടത്തുരുത്തി ഉപജില്ലാ കോ-ഓർഡിനേറ്റർ ജ്യോതി പി. നായർ എന്നിവർ നേതൃത്വം നൽകി. കബീർ പരപ്പോയിൽ, ജ്യോതിഷ് കുമാർ ബി., ശുഭ, ഷാജി സി.എം, ജെയിംസ് സെബാസ്റ്റ്യൻ തുടങ്ങിയ കരിയർ വിദഗ്ധരും പരിശീലനത്തിന് മാർഗനിർദേശങ്ങൾ നൽകി.

പ്രാദേശികം

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ജാഫർ ഈരാറ്റുപേട്ടയ്ക്ക് ലഭിച്ചു.

ഈരാറ്റുപേട്ട .1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയർമാൻ ആയിക്കൊണ്ട് ഇന്ത്യൻ പാർലമെന്റാണ് ഭാരത് സേവക് സമാജ് ആരംഭിച്ചത്.കലാസാഹിത്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ  പരിഗണിച്ചാണ് ഈ അവാർഡ് നൽകിവരുന്നത്.വിവിധ തുറകളിലെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വ്യക്തികൾക്കും സംഘടനകൾക്കും ബി.എസ്.എസ്. ദേശീയ അവാർഡ് നൽകാറുണ്ട്. ചരിത്രഗവേഷകനും ഗ്രന്ഥകാരനും എന്ന നിലയിലാണ് ജാഫർ ഈരാറ്റുപേട്ട ഭാരത് സേവക് സമാജ് ദേശീയ  പുരസ്കാരത്തിന് അർഹനായത്.  വെള്ളിയാഴ്ച തിരുവനന്തപുരത്ത്  കവടിയാർ ഭാരത് സേവക് സമാജ്  അങ്കണത്തിൽ നടന്ന പ്രൗഢമായി ചടങ്ങിൽനാഷണൽ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ  നിന്നും  ജാഫർ ഈരാറ്റുപേട്ട അവാർഡ് ഏറ്റുവാങ്ങി. കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.  

പ്രാദേശികം

ശ്രവണ പരിമിതിയുള്ളവരെ സഹായിക്കാൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് സോഫ്റ്റ്‌വെയറുമായി അരുവിത്തുറ കോളേജ് വിദ്യാർത്ഥികൾ

അരുവിത്തുറ : ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ.എസ്.എൽ വേഡ് അസിസ്റ്റന്റ്' എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്. ബി.സി.എ വിഭാഗത്തിൻ്റെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്.കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെസ്റ്റിൻ ജോയിയുടെ മേൽനോട്ടത്തിൽ ബി.സി.എ വിഭാഗം അധ്യാപകരായ ലിനു ടി ജയിംസ്, ഡോ സൗമ്യ ജോർജ്, ഡോ അനു ജെയിംസ്,ജെമിനി ജോർജ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വെബ് പേജുകളിൽ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ ഇന്ത്യൻ സൈൻ ലാംഗ്വേജ് രൂപം കാണിക്കുന്ന വീഡിയോ ഒരു പോപ്പ്-അപ്പ് വിൻഡോയായി വരുന്നതാണ് ഈ എക്സ്റ്റൻഷന്റെ പ്രധാന സവിശേഷത. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള ഏകദേശം 8,000 വാക്കുകളുടെ ശേഖരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, സൈൻ ലാംഗ്വേജ് പഠിക്കുന്നവർക്കും ഗവേഷകർക്കും അധ്യാപകർക്കും ഇത് വളരെ ഉപകാരപ്രദമാകും. "ദൈനംദിന ബ്രൗസിംഗിന്റെ ഭാഗമായിത്തന്നെ പഠനം സാധ്യമാക്കുന്ന ഈ എക്സ്റ്റൻഷൻ, ഇന്ത്യൻ സൈൻ ലാംഗ്വേജ് പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. കൂടാതെ, സാങ്കേതികവിദ്യയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പുകൂടിയാണിത്," പ്രൊജക്ടിന് മാർഗനിർദേശം നൽകിയ ഡോ. ജെസ്റ്റിൻ ജോയ് പറഞ്ഞു. ബധിര സമൂഹവുമായുള്ള ആശയവിനിമയത്തിലെ വിടവ് നികത്താൻ ഈ എക്സ്റ്റൻഷൻ സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു.പുതിയ സംരംഭത്തെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിനു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.ഐ.എസ്. എൽ വേഡ് അസിസ്റ്റന്റ്' എന്ന പേരിൽ ക്രോം, ഫയർഫോക്സ്, ബ്രേവ് വെബ് സ്റ്റോറുകളിൽ ഈ എക്സ്റ്റൻഷൻ സൗജന്യമായി ലഭ്യമാണ്.

കേരളം

ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തെ വീണ്ടും പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിച്ചത്. 2023 മുതൽ താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിനോയ് വിശ്വത്തെ ഒരു സംസ്ഥാന സമ്മേളനം ആദ്യമായാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. 2022-ൽ തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെയും പാർട്ടി നയങ്ങൾക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. 'ഭാരത് മാതാ കീ ജയ്' വിളിച്ചത് ഗുരുതരമായ തെറ്റാണെന്നും, ഒരേ വിഷയത്തിൽ പല നിലപാടുകൾ എടുക്കുന്നുവെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയിൽ താഴേത്തട്ടിൽ വിഭാഗീയതയില്ലെന്നും, മുകൾത്തട്ടിലാണ് പ്രശ്നങ്ങളെന്നും അവർ ആരോപിച്ചു. മൂന്ന് വർഷത്തിനിടെ സംസ്ഥാന കൗൺസിൽ കേവലം 11 തവണ മാത്രമാണ് കൂടിയതെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റി കൗൺസിലിന്റെ അധികാരം കവർന്നെടുക്കുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിനെ വെള്ളപൂശിയ റിപ്പോർട്ടിനെതിരെയും പ്രതിഷേധമുയർന്നു. ആഭ്യന്തര വകുപ്പിന്റെ മോശം പ്രകടനം സർക്കാരിന് കളങ്കമാണെന്നും, മൂന്നാം ഭരണത്തിന് തടസ്സമുണ്ടായാൽ അതിന് കാരണം പോലീസ് ഭരണമായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർ പോലീസിലുണ്ടെന്നും അവരെ നിയന്ത്രിക്കണമെന്നും മുന്നറിയിപ്പ് നൽകി. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്നും, പാർട്ടി നേതൃത്വം ഇതിൽ ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. 'ആഗോള അയ്യപ്പ സംഗമം', 'ലോക കേരള സഭ' എന്നിവ ഇടതു നയങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്നും, 'പൗരപ്രമുഖർ' എന്ന ആശയം സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും വിമർശനം ഉയർന്നു. മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കെ. വിശ്വനാഥന്റെ മകനായ ബിനോയ് വിശ്വം, വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. രാജ്യസഭാംഗമായും എംഎൽഎയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.