വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച നാലു വയസ്സുകാരൻ അയാൻ

വാഗമൺ: വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എസ്. അയാൻസ്‌നാഥ് (4) ആണ്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹൻരെയും മകനാണ് അയാൻസ്‌നാഥ്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോൾകുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. വഴിക്കടവിൽ ഇവരുടെ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ടപ്പോൾ, സമീപത്ത് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും മേലാണ് മറ്റൊരു കാർ വന്ന് ഇടിച്ചത്. ആര്യ മോഹൻ (30) പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കോട്ടയം

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് കസ്റ്റഡിയിൽ എടുത്തു ; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ് എടുത്തു

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്തിൽ വച്ച് കഴിഞ്ഞ ദിവസം, ബസിൽനിന്ന് ഇറങ്ങവേ, അശ്രദ്ധയോടെ വേഗത്തിൽ ബസ് മുൻപോട്ട് എടുത്തപ്പോൾ തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ, സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. വിദ്യാർഥിനി താഴെവീണിട്ടും ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുവാനോ ജീവനക്കാർ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും നടപടികളിലേയ്ക്ക് കടന്നത്.   അപകടത്തിനിടയാക്കിയ "വാഴയിൽ" എന്ന പേരിലുള്ള ബസ് സംഭവ ദിവസം രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബസ് ഇപ്പോൾ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാർക്കെതിരെ ലൈസൻസ് സൻപെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.  

കേരളം

മൂവാറ്റുപുഴയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു: 25പേർക്ക് പരുക്ക്

മൂവാറ്റുപുഴ: പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരുക്ക്. ആരുടേയും നില ​ഗുരുതരമല്ല.ശനി രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ കക്കടശ്ശേരിയിലാണ് അപകടം സംഭവിച്ചത്. ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരുക്കേറ്റത്.ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പ്രാദേശികം

ഡോക്ടർമാരിലൂടെ പ്രവർത്തിക്കുന്നത് ദൈവത്തിൻ്റെ കരങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം: ദൈവത്തിൻ്റെ കരങ്ങളാണ് ഡോക്ടർന്മാരിലൂടെ പ്രവർത്തിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സ്നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണവും ഡോക്ടർമാർക്കുള്ള ആദരവുസമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടർമാരിൽ ദർശിക്കാൻ കഴിയുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഡോക്ടർന്മാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും  തിരുവഞ്ചൂർ  ചൂണ്ടിക്കാട്ടി.  സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി എം കെ സിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷെഫ് നളൻ, സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ്, മാനേജർ വില്യം അലക്സ് എന്നിവർ പ്രസംഗിച്ചു.  ചടങ്ങിൽ ഡോ പി കെ ബാലകൃഷ്ണൻ, ഡോ വിജയ് രാധാകൃഷ്ണൻ, ഡോ സുനു ജോൺ, ഡോ വി കെ രാധാമണി, ഡോ വി റ്റി ശശി, ഡോ വിജി വിജയൻ എന്നിവരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിച്ചു. ആദരവ് ലഭിച്ച ഡോക്ടർന്മാർക്കു ഉപഹാരങ്ങളും നൽകി. തുടർന്നു സ്നേഹക്കൂട്ടിലെ അംഗങ്ങളായ വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.  

കോട്ടയം

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: നടപടിയ്ക്ക് ഡി ജി പി നിർദ്ദേശം നൽകി

പാലാ: ഓടുന്ന ബസിൽനിന്നു റോഡിലേക്കു വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. സംഭവത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് ബസിൻ്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്നും സുരക്ഷാവീഴ്ച വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ എബി ജെ ജോസ് ചൂണ്ടിക്കാട്ടി.   വെള്ളിയാഴ്ച വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവിയിൽ ദൃശ്യങ്ങളിൽ ഓടുന്ന ബസിൽനിന്നു കുട്ടി തെറിച്ചു വീഴുന്നതും ബസ് നിർത്താതെ പോകുന്നതുമായ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന 'വാഴയിൽ' എന്ന സ്വകാര്യ ബസിൽനിന്നാണു വി ദ്യാർഥിനി റോഡിലേക്കു തെറിച്ചു വീണത്. കാഞ്ഞിരപ്പള്ളി ടൗണിലെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠി ക്കുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുക്കാത്ത പോലീസ് നടപടിയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ വിമർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു.

പ്രാദേശികം

തീക്കോയി ഗവ. ടെക്നിക്കൽ സ്കൂൾ ആനിയിളപ്പിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

ഈരാറ്റുപേട്ട: കഴിഞ്ഞ നാല് പതിറ്റാണ്ടായി തീക്കോയിൽ പരിമിതമായ സൌകര്യത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വിശാലമായ ബഹുനില മന്ദിരത്തിൽ പ്രവേശനോത്സവം നടത്തി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. തീക്കോയി ടെക്നിക്കൽ സ്കൂളിനൊപ്പം പ്രവർത്തനമാരംഭിച്ച എല്ലാ സ്കൂളുകളും ഇന്ന് അപ്ഗ്രേഡ് ചെയ്ത് പോളി ടെക്നിക്കുകളായെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഈ സ്കൂളിന് എവിടേയും എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് അനുവദിക്കുന്ന മുറക്ക് ഈ സ്കൂളും അപ്ഗ്രേഡ് ചെയ്യുന്നതിന് സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് നജാം എ.ജെ അധ്യക്ഷത വഹിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുഹാനാ ജിയാസ്, തീക്കോയി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയറാണി തോമസുകുട്ടി, ഈരാറ്റുപേട്ട നഗരസഭാ കൌൺസിലർ നസീറ സുബൈർ, തീക്കോയി പഞ്ചായത്ത് മെമ്പർ അമ്മിണി തോമസ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഷംനാസ് പി.എച്ച്, ടെക്ന‌ിക്കൽ ഹൈസ്‌കൂൾ റിട്ട. ഇ.ഐ രാജൻ പി., റിട്ട. ഫോർമാൻ ഫോൺസി സ്‌കറിയ, റിട്ട. ഹെഡ് ക്ലർക്ക് ജോർജ്ജ് കുര്യാക്കോസ്, ഡ്രാഫ്റ്റ്സ്‌മാൻ അഭിലാഷ് കെ.ടി, ഫോർമാൻ ബിജു വി. ധനേഷ്, പൂർവ വിദ്യാർഥിയും സ്കൂൾ അധ്യാപകനുമായ ആകാശ് പ്രേംകുമാർ, പൂർവ വിദ്യാർഥി പ്രതിനിധി ഹുസ്സൈൻ കെ.എൻ എന്നിവർ സംസാരിച്ചു. സ്കൂൾ ക്വയർ ടീം സ്വാഗതഗാനവും കുട്ടികൾ ഗാനങ്ങളും അവതരിപ്പിച്ചു. അധ്യാപകരായ ലീനാ ഇ.പി. സ്വാഗതവും അഞ്ജുമോൾ ചന്ദ്രൻ നന്ദിയും പറഞ്ഞു. കഴിഞ്ഞ മെയ് 29 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും പണികൾ പൂർണമാകാത്തതിനാലാണ് പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കാൻ വൈകിയത്. പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് നിലകളിലായി മുപ്പതിനായിരം സ്ക്വയർഫീറ്റിൽ അതി വിശാലമായ സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രാക്റ്റിക്കൽ ലാബുകൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ സൊസൈറ്റി പ്രവർത്തിക്കുന്ന മുറി, ഡ്രോയിങ് ഹാൾ, ഐ.ടി ലാബ്, ഓഫീസ് മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.

പ്രാദേശികം

ജനസംഖ്യാദിനം : ഇൻറർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ഇൻറർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ യുപി ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപകരായ പി അർ പ്രിജു, സബിത കൃഷ്ണൻ, മൈമൂന ഇല്യാസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.  ജനസംഖ്യ സംബന്ധമായ വിവരങ്ങളും പൊതുവിജ്ഞാനവുംഅടിസ്ഥാനമാക്കിയുള്ളതായിരുന്നു മത്സരചോദ്യങ്ങൾ.  യുപി വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ, എൽ എഫ് എച്ച് എസ് ചെമ്മലമറ്റം, ആർ എസ് എം യു പി എസ് കൊടുങ്ങ എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. വി എച്ച് എസ് തിടനാട്, സെൻമേരിസ് എച്ച് എസ് തീക്കോയി, എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ, എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് എം പി ലീന ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സി എച്ച് മാഹിൻ അധ്യാപകരായ ഒ എൻ ശൈലജ, പി ജി ജയൻ, പ്രീത മോഹനൻ, സോഷ്യൽ സയൻസ് അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം ശനിയാഴ്ച

കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും.   അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യ മണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്കെത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളുടെ നിർമാണം, വൈദ്യുതീകരണം, അഗ്നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററിൽ പൂർത്തിയാക്കും. 110 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയാണിത്്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. 15 കോടി രൂപ മുടക്കിയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷിഭവൻ, ഐ.സി.ഡി.എസ.് എന്നിവ ഉൾപ്പടെ പത്തു സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.   ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭഅധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, സംഘാടകസമിതി ചെയർമാൻ ഇ.എസ്. ബിജു, വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. രൂപേഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. സുനിൽ പെരുമാനൂർ(ചൈതന്യ പാസ്റ്ററൽ സെന്റർ), അതിരമ്പുഴ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, പാറക്കണ്ടം അൽ മദീന ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സൽമാൻ ബാഖവി, ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, പി.വി. മൈക്കിൾ, കെ.ഐ. കുഞ്ഞച്ചൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജെയ്സൺ ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ,അബ്ദുൾ സമദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ എൻ.പി. തോമസ് , സെബാസ്റ്റ്യൻ വാളംപറമ്പിൽ, എസ്.എം.എസ്.എം ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് എന്നിവർ പങ്കെടുക്കും.