വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’

കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. ‌പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിൽ സമൂല മാറ്റം വരുത്താൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ കൂടുതൽ സംവിധാനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് ട്രെയിനിങ് സിലബസിൽ മാറ്റം വരുത്തും. ഓപ്പറേഷൻ കുബേര അടക്കമുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കേണ്ടവയാണ്. നിലവിൽ ആദ്യപരിഗണന ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ടിനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നവ കേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും റിപ്പോർട്ട്‌ വന്ന ശേഷം നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരാണെങ്കിലും സംരക്ഷിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു

പ്രാദേശികം

"എങ്ങനെ നല്ലൊരു ജനപ്രതിനിധിയാകാം" ബോധവൽക്കരണ ക്ലാസ് നടത്തി

ഈരാറ്റുപേട്ട: എങ്ങനെ നല്ലൊരു ജനപ്രതിനിധിയാകാം എന്ന വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകനും കേരള സിവിൽ സൊസൈറ്റി മൂവ്മെൻ്റ് ചെയർമാനുമായ അഡ്വ.ജോൺ ജോസഫ് ഈരാറ്റുപേട്ട നഗരസഭാംഗങ്ങൾക്ക് ബോധവൽക്കരണ,ചർച്ചാ ക്ലാസ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി പി നാസർ അധ്യക്ഷത വഹിച്ചു.സിവിൽ  സൊസൈറ്റി മൂവ്മെൻ്റ് പ്രതിനിധി വി എം അബ്ദുള്ള ഖാൻ ആമുഖ പ്രസംഗം നടത്തി. നഗരസഭാംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

കേരളം

സപ്ലൈകോ പെരുന്നാൾ കിറ്റുകൾ മേയ് 26 വരെ

തിരുവനന്തപുരം: ബലിപെരുന്നാൾ വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ആശ്വാസമേകാനും വിപുലമായ ഒരുക്കങ്ങളുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്പെഷ്യൽ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകൾ വഴി പൊതുജനങ്ങൾക്ക് ഈ പ്രത്യേക കിറ്റുകൾ ലഭ്യമാകും. വിപണിയിൽ 1101 രൂപ വിലമതിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപക്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്.മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോൾ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്. പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ ഈ പെരുന്നാൾ സമ്മാനം മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നൽകുമെന്ന തരത്തിൽ വ്യാജ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രാദേശികം

സമസ്ത: അംഗത്വ കാമ്പയിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി അൽബാബ് ഓഡിറ്റോറിയത്തിൽ സമസ്ത കോട്ടയം ജില്ലാ ശില്പശാല ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്നു. സെന്റീനറി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ ബിരുദധാരികളായ മുഴുവൻ പണ്ഡിതരും മെമ്പർഷിപ്പ് മുഖേന സമസ്തയിൽ അംഗമാകും. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിഎം അനസ് മദനി ജില്ലാ മുശ് രിഫ് ആയി ഏഴംഗ സമിതിയെയും സമ്മേളന പ്രചരണത്തിനായി കെ എസ് എം റഫീഫ് അഹ്‌മദ്‌ സഖാഫി ചെയർമാനും മുഹമ്മദ്‌ ലബീബ് അസ്ഹരി കൺവീനറുമായി 25 അംഗ എക്സിക്യൂട്ടീവ് കൗൺസിലും തെരഞ്ഞെടുത്തു. "നൂറ് പ്രകാശ വർഷങ്ങൾ" എന്ന പ്രമേയത്തിൽ ജനുവരിയിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സെന്റീനറി ആഘോഷങ്ങളുടെ ജില്ലാ തല പചരണത്തിന്റെ ഭാഗമായി ജൂൺ മാസത്തിൽ പ്രമേയ സമ്മേളനവും ടേബിൾ ടോക്കും, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി സോണുകളിൽ ആദർശ സമ്മേളനങ്ങളും നടക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും, വി എച് അബ്ദുൽറഷീദ് മുസ്‌ലിയാർ, അബ്ദുസ്സലാം ബാഖവി, അബ്ദുറഹ്മാൻ മുസ്‌ലിയാർ. അലി മുസ്‌ലിയാർ, ഹാരിസ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, സൈനുദ്ധീൻ മുസ്‌ലിയാർ, അൻവർ മദനി, റഫീഖ് ലത്തീഫി, ഹക്കീം സഖാഫി, പി എം അനസ് മദനി,ഷാഫി സഖാഫി ഷാജഹാൻ സഖാഫി എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഫെയ്സ് 28-ാമത് വാർഷികവും പുസ്തക പ്രകാശനവും നാളെയും മറ്റന്നാളുമായി ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ടയുടെ (FACE) 28-ാമത് വാർഷികാഘോഷ പരിപാടികൾ 'സർഗ്ഗസമീക്ഷ '26' എന്ന പേരിൽ മെയ് 23, 24 (ശനി, ഞായർ) തീയതികളിൽ നടക്കും. ഈരാറ്റുപേട്ട ബറക്കാത്ത് സ്ക്വയർ, മുട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തെ സാംസ്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (ശനിയാഴ്ച) നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. വി. പി. നാസർ നിർവഹിക്കും. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ കോർത്തിണക്കിയ 'അരങ്ങ്' പരിപാടിയുടെ ഭാഗമായിരിക്കും. ഉച്ചക്ക് ശേഷം ഈരാറ്റുപേട്ടയുടെ സാംസ്കാരിക പൈതൃകവും ചരിത്രവും ചർച്ച ചെയ്യുന്ന 'ദേശപ്പെരുമ' എന്ന സാംസ്കാരിക സംഗമം പ്രമുഖ ഫാമിലി തെറാപ്പിസ്റ്റും എഴുത്തുകാരനുമായ ശ്രീ. അലക്സ് ടെസി ജോസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേര് പുതുമയാർന്ന കരോക്കേ ഗാനാലാപന മത്സരമായ 'ശ്രുതിലയം' നടക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന സാഹിത്യ ശില്പശാലയായ 'മൊഴിപടവ്' എഴുത്തുകാരൻ ശ്രീ. ഹമീദ് പറപ്പൂര് ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ ശ്രീ. അർഷാദ് ബെത്തേരി ശില്പശാലയ്ക്ക് നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് സ്ത്രീ ശാക്തീകരണ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന 'പെണ്ണകം' വനിതാ സംഗമത്തിൽ പ്രശസ്ത എഴുത്തുകാരി എസ്. സരോജം, പാലാ മുൻസിപ്പൽ ചെയർപെഴ്‌സൺ കുമാരി ദിയ ബിനു തുടങ്ങിയവർ പങ്കെടുക്കും.രണ്ടു ദിവസത്തെ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം 7 മണിക്ക്.മുട്ടം ജംഗ്ഷനിൽ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെയ്‌സ് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ നടക്കും. ജാഫർ ഈരാറ്റുപേട്ടയുടെ 'നടനവും കഥനവും', മനാഫ് നെടുങ്കീന്തിയുടെ 'അറുപത് തിരിയിട്ട നിലവിളക്ക്', ഫെയ്‌സിന്റെ വാർഷിക സ്‌മരണികയായ 'വഴിയടയാളം' എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.   തുടർന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ഹാഷിം ആലപ്പുഴ, ഫെയ്സിന്റെ പ്രിയ ഗായകൻ നിഷാന്ത് പത്മനാഭൻ, അമൃത ടിവി സൂപ്പർ സ്റ്റാർ ഫെയിം കുമാരി ദേവിക എസ്. നായർ എന്നിവർ നയിക്കുന്ന 'ഫെയ്‌സ് വോയ്സ്' ഗാനമേളയും അരങ്ങേറും. വിവിധ സമ്മേളനങ്ങളിൽ ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, ട്രഷറർ പി.പി.എം. നൗഷാദ്, ഡയറക്ടർ സക്കീർ താപി തുടങ്ങിയവർ സംസാരിക്കും.

കേരളം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി.രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.

കോട്ടയം

ചെമ്മലമറ്റം പള്ളിയിൽ 12 ശ്ലീഹൻമാരുടെ തിരുനാളിന് കൊടിയേറി.

കോട്ടയം ; മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു.വെള്ളിയാഴ്‌ച രാവിലെ 6 മണിക്കവി.കുർബ്ബാന ലദീഞ്ഞ് നൊവേന തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം 4.30 ന് പുതിയ വൈദിക മന്ദിര ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട്. 5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ 6.30ന് ജപമാല പ്രദിക്ഷണം നെയ്യപ്പനേർച്ച 7 മണിക്ക് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ മറിയം.ശനിയാഴ്‌ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ് വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബാന ഫാദർ ജോൺ കുഴികണ്ണിൽ ഫാകുര്യക്കോസ് വട്ട മുകളേൽഫാദർ ജോർജ് ഞാറ്റു തൊട്ടിയിൽ ഫാദർ അബ്രാഹം പുതിയാത്ത് സഹകാർമ്മികർ തുടർന്ന് ആകാശവിസ്മമയം 7.30 ന് കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു.

കേരളം

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നൽകും’ എന്ന തരത്തിൽ തയ്യാറാക്കിയിരിക്കുന്ന കാർഡിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്സ്ആപ് കുടുംബ ഗ്രൂപ്പുകളിലും വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളിലുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അധികാരത്തിൽ വന്ന പുതിയ യു.ഡി.എഫ് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന രീതിയിലാണ് കാർഡിന്റെ രൂപകൽപന. എന്നാൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതായി ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.പോസ്റ്ററിൽ വി.ഡി. സതീശന്റെ ചിത്രം ഉൾപ്പെടുത്തി ‘വലിയ പെരുന്നാൾ സമ്മാനം’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും പ്രഖ്യാപനങ്ങളും വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്ന് സൈബർ വിദഗ്ധരും മാധ്യമ നിരീക്ഷകരും നിർദേശിക്കുന്നു. വ്യാജ കാർഡുകൾ, തിരുത്തിയ ചിത്രങ്ങൾ, തെറ്റായ അവകാശവാദങ്ങൾ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.