വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽസൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

അരുവിത്തുറ :നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു. ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രൊഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു.ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബി വൈദ്യർ പിതൃവേദി യൂണിറ്റ് പ്രസിഡൻ്റ് ജോർജ്കുട്ടി മുഖാലയിൽ. മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് വത്സമ്മ വെട്ടുകാട്ടിൽ ,പ്രോഗ്രാം കോഡിനേറ്റർജോസഫ് വടക്കേൽ , സണ്ണി വൈദ്യൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ.മിലൻ പ്രവീൺ, ഡോ ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു .ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും. അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, ക്യാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.. 200ൽ പരം ഔഷധ സ സ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

കോട്ടയം

എസ്.ഐ.ആര്‍; കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1498824 പേര്‍

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക.  അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 1498824 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 730005 പുരുഷന്‍മാരും 768805 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്നും 161262 പേര്‍ കുറവുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ള പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.  മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷന്‍ ഫോം നല്‍കാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍ 40912 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലാ- 4119, കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂര്‍- 5261, കോട്ടയം -3851, പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാര്‍- 6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ എണ്ണം.  അന്തിമ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) പരിശോധിക്കാം. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം. ഉഷാകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുബിന്‍ കെ.എസ്, ലാല്‍ കൃഷ്ണ, ജോയി തോമസ് ആനിത്തോട്ടം, അഡ്വ. വി.ആര്‍.ബി. നായര്‍, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, രാജു ആലപ്പാട്ട്, എസ്. ആന്‍സാരി, അഡ്വ. ജെയ്‌സണ്‍ ജോസഫ്, ഫാറൂക് പാലപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രകാരം കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം. ഒഴിവായ വോട്ടര്‍മാരുടെ എണ്ണം ബ്രാക്കറ്റില്‍. 1.പാലാ-174429(പുരുഷന്‍മാര്‍-84965, സ്ത്രീകള്‍-89464, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 775) 2.കടുത്തുരുത്തി -174752(പുരുഷന്‍മാര്‍-85233, സ്ത്രീകള്‍-89518, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 3. വൈക്കം-154973(പുരുഷന്‍മാര്‍-75503, സ്ത്രീകള്‍- 79467, ട്രാന്‍സ് ജെന്‍ഡര്‍-3, ഒഴിവാക്കപ്പെട്ടവര്‍- 299) 4. ഏറ്റുമാനൂര്‍ -157360(പുരുഷന്‍മാര്‍-76936, സ്ത്രീകള്‍-80423, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 5.കോട്ടയം -147747(പുരുഷന്‍മാര്‍-71116, സ്ത്രീകള്‍-76630, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 641) 6. പുതുപ്പള്ളി-169064(പുരുഷന്‍മാര്‍-82359, സ്ത്രീകള്‍-86700, ട്രാന്‍സ് ജെന്‍ഡര്‍-5, ഒഴിവാക്കപ്പെട്ടവര്‍- 893) 7. ചങ്ങനാശേരി -161214(പുരുഷന്‍മാര്‍-77709, സ്ത്രീകള്‍-83503, ട്രാന്‍സ് ജെന്‍ഡര്‍-2, ഒഴിവാക്കപ്പെട്ടവര്‍- 726) 8. കാഞ്ഞിരപ്പള്ളി -176063(പുരുഷന്‍മാര്‍-85474, സ്ത്രീകള്‍-90588, ട്രാന്‍സ്‌ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍-326) 9. പൂഞ്ഞാര്‍-183222(പുരുഷന്‍മാര്‍ 90710, സ്ത്രീകള്‍-92512, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 409)        

പ്രാദേശികം

മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്.

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ  ജേക്കബ് ജോസഫ് അർഹനായി.സംസ്ഥാന സർക്കാർ കായിക  പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ്  ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്.  2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്. 2001 മുതൽ 2009 വരെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിനി  എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്. താൻ പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ  നിരവധി ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളി യിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്. ഇക്കഴിഞ്ഞ പ്രൈം വോളി സീസൺ -4 ലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്. നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്റ് ജോർജ് കോളേജ് എം ജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാനേജർ വെരി റവ. ഫാ മാത്യു ചന്ദ്രൻക്കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്.വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.  

പ്രാദേശികം

പറവകൾക്കൊരു തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയ്ക്ക് തുടക്കമായി.  വേൽക്കാലം ശക്തമാവുന്നതോടെ ജലാശയങ്ങളും തണ്ണീർ തടങ്ങളും  വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പറവകൾക്ക് ആശ്വാസമേകാൻ സ്കൂൾ ക്യാമ്പസിന്റെ വിവിധ ഇടങ്ങളിൽ പറവകൾക്കായി തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വേനൽക്കാലങ്ങളിൽ ഈ പദ്ധതി നടപ്പാക്കി വരുന്നു. കേഡറ്റുകളോടൊപ്പം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, ഷമീന ഫാസിൽ എന്നിവർ നേതൃത്വം നൽകി

പ്രാദേശികം

വലിയ നോമ്പിലെ ആദ്യ വെള്ളിയിൽ വല്യച്ഛൻ മല ചവുട്ടി ആയിരങ്ങൾ

അരുവിത്തുറ ദേവാലയത്തിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുത്തു. വടവാതൂർ സെന്റ്. തോമസ് അപ്പസ്‌റ്റോലിക് സെമിനാരിയിലെ പ്രഫസർ ഫാ. തോമസ് വടക്കേൽ പീഡാനുഭവസന്ദേശം നൽകി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ, ഡി. ബ്ലെസ്സിൻ ഓ.സി സി എന്നിവർ നേതൃത്വം നൽകി. മലക്കയറ്റത്തിൽ വിശ്വാസികളും സന്ന്യസ്തരും, കുട്ടികളും ഉൾപ്പടെ ധാരാളംപേർ പങ്കെടുത്തു.

കോട്ടയം

കാഞ്ഞിരപ്പള്ളിയ്ക്ക് കിട്ടിയ 20 കോടി ലോട്ടറി ഭാഗ്യം നഷ്ടപ്പെട്ടതായി സൂചന

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിന്നും വിറ്റ 20 കോടി ക്രിസ്മസ്  പുതുവത്സര  ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് ഉടമസ്ഥന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. പോലീസിലും കോടതിയിലും പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ബമ്പർ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു.    കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നും വിറ്റ XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ. സജിമോനാണ് ടിക്കറ്റ് തന്റേതാണെന്ന് അവകാശം ഉന്നയിച്ചിരിക്കുന്നത്.  ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു..   

കോട്ടയം

പാലായിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വഴക്ക് ,ഒരാൾ കൊല്ലപ്പെട്ടു: ഒരേ കെട്ടിടത്തിൽ രണ്ടാമത്തെ കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ. വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു.മൃതദേഹം മോർച്ചറിയിൽ.ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകൾ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികൾ തമ്മിലുള്ള കശപിശയെ തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്.

കോട്ടയം

ഈരാറ്റുപേട്ട ബിആർസിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 78 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട:സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാർസ് സ്കീമിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ മോഡൽ ബി ആർ സി കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി കുട്ടികളുടെയും, പഠന വൈകല്യമുള്ള കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും, വിവിധ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് ബിആർസികളാണ്. കൂടാതെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും -2 മുതൽ +2 വരെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ പരിശീലന കേന്ദ്രവും ബിആർസികളാണ്. കൂടാതെ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ, ക്രിയേറ്റീവ് കോർണറുകൾ, ട്വിങ്കറിംഗ് ലാബുകൾ, വെതർ സ്റ്റേഷനുകൾ, വർണ്ണക്കൂടാരങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും സംഘാടനവും മേൽനോട്ടവും ബി ആർ സി കൾക്കാണ്. അതോടൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തെ എല്ലാവിധമായ ഗുണമേന്മ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും ബിആർസികൾ വഴിയാണ് സംഘടിപ്പിക്കാറുള്ളത്. ഇപ്രകാരം വിദ്യാഭ്യാസ രംഗത്ത് എല്ലാത്തരത്തിലും മുന്നേറ്റം കൈവരിക്കുന്നതിന് അനിവാര്യ സംവിധാനമായ ബിആർസികൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കേണ്ടത് പൊതു വിദ്യാഭ്യാസ രംഗത്തിന് ഏറ്റവും അത്യാവശ്യമാണ്. ഈ സാഹചര്യം കണക്കാക്കിയാണ് ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു. നിലവിൽ ബിആർസി പ്രവർത്തിക്കുന്നത് ഈരാറ്റുപേട്ട മുസ്ലിം ഗവൺമെന്റ് എൽ പി സ്കൂൾ കോമ്പൗണ്ടിലാണ്. എന്നാൽ ഈ സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാൽ പുതുതായി നിർമ്മിക്കുന്ന മോഡൽ ബി ആർ സി സമീപത്തെ ഏതെങ്കിലും ഗവൺമെന്റ് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥല ലഭ്യത ഉണ്ടോ എന്ന് പരിശോധിച്ച് മാറ്റി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട് എന്ന് എംഎൽഎ അറിയിച്ചു. കൃത്യമായ സ്ഥല നിർണയം നടത്തി നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തിൽ പുതിയ മോഡൽ ബി ആർ സി യാഥാർത്ഥ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.