വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഏപ്രിൽ എട്ടിനു നാടിനു സമർപ്പിക്കും

കോട്ടയം: കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം അടുത്താഴ്ച നാടിനു സമർപ്പിക്കും. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി അഫയേഴ്സ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപം വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് ആണ് നിർമാണം.   മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ജില്ലാ കുടുംബശ്രീമിഷന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കും.രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, കാറ്ററിംഗ്, ഓൺലൈൻ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, വിശാലമായ പാർക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകി. മൂന്ന് മാസം നീണ്ട പരിശീലനം തൃശൂർ ഐഫ്രം ഏജൻസിയാണ് നൽകിയത്. ആറുമാസം ഇതേ ഏജൻസി കഫെ നടത്തിപ്പിനും ഒപ്പമുണ്ട്. രാവിലെ ആറ് മുതൽ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. ഭാവിയിൽ നൂറോളം വനിതകൾക്ക് കഫേയിലൂടെ തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ സംരംഭം വഴിയൊരുക്കും. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും.    

പ്രാദേശികം

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ ഈദ് സഹൃദ സംഗമം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഈദ് സഹൃദ സംഗമം സംഘടിപ്പിച്ചു. ബഹുമാനപെട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് റോഷൻ തോമസ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബഹുമാനപെട്ട സിവിൽ ജഡ്ജ് ആർ കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ഈ ജോസ്, സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ്‌ പി എൻ ഷാജി, വി ജെ ജോസ്, സെബാസ്റ്റ്യൻ ജോസ്, വി എൻ ശശിധരൻ,മുഹമ്മദ്‌ ഷാജി, ജെയിംസ് ജോസ്, ബിജു ഇളൻതുരത്തി, ബീന ഗിരി,APP അനൂപ് തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

വഖഫ് നിയമ ഭേദഗതിക്കെതിരെ ഈരാറ്റുപേട്ടയിൽ വെൽഫെയർ പാർട്ടി പ്രതിഷേധ റാലി നടത്തി

ഈരാറ്റുപേട്ട: പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതും മുസ്‌ലിം വംശഹത്യ ലക്ഷ്യം വെച്ചുള്ള പദ്ധതി തന്നെയാണെന്നും പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ റാലി നടത്തി. ഭരണഘടനയെ അട്ടിമറിക്കാൻ ആർ.എസ്.എസിനെ അനുവദിക്കില്ല, സംഘ് പരിവാർ വംശീയ ഭീകരക്കെതിരെ തെരുവിലിറങ്ങുക, മുസ്‌ലിം വംശഹത്യ ലക്ഷ്യം വെച്ചുള്ള സംഘ് പരിവാർ പദ്ധതികളെ ചെറുക്കുക, വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ സമ്മതിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു റാലി.  ഹസീബ് വെളിയത്ത്, സാജിദ് കെ.എ, നോബിൾ ജോസഫ്, ഷഹീർ വി.എം, ഫിർദൌസ് റഷീദ്, യൂസുഫ് ഹിബ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

നാടിന്റെ വൃത്തി തകർന്നാൽ പ്രകൃതി ദുരന്തം : എംഎൽഎ

ഈരാറ്റുപേട്ട : ശുചിത്വവും വൃത്തിയും വ്യക്തിജീവിതത്തിൽ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് മാറേണ്ടത് അനിവാര്യമാണെന്നും സ്വന്തം വൃത്തി എന്നത് നാടിന്റെ ശുചിത്വമാണെന്ന് തിരിച്ചറിയണമെന്നും എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടും വിഷമാണ്. അതിനെ കൃത്യമായി പുനരുപയോഗങ്ങൾക്ക് മാറ്റിയില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നത് വലിയ തെറ്റാണെന്ന് പറയുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതി നശിക്കാൻ അവസരമൊരുക്കുകയാണെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക്‌ പരിധിയിൽ മികച്ച നിലയിൽ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും യോഗത്തിൽ പുരസ്‌കാരങ്ങൾ നൽകി എംഎൽഎ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷയായിരുന്നു. മേലുകാവ്, തലപ്പലം, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജോസുകുട്ടി ജോസഫ്, ആനന്ദ് ജോസഫ്, രജനി സുധാകരൻ, ഗീതാ നോബിൾ, ജോർജ് മാത്യു, കെ സി ജെയിംസ്, സ്കറിയ ജോർജ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷരായ മെഴ്‌സി മാത്യു, ബിന്ദു സെബാസ്റ്റ്യൻ, ബി അജിത് കുമാർ, ബ്ലോക്ക്‌ ഡിവിഷൻ അംഗങ്ങളായ ജോസഫ് ജോർജ്, രമ മോഹൻ, ഓമന ഗോപാലൻ, മിനി സാവിയോ, ആർ ശ്രീകല, ജെറ്റോ ജോസ്, പഞ്ചായത്ത്‌ ജില്ലാ അസി. ഡയറക്ടർ കെ ബാബുരാജ്, ബ്ലോക്ക്‌ സെക്രട്ടറി ഇൻ ചാർജ് സാം ഐസക് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ ഔപചാരികമായ സ്വിച്ച് ഓൺ കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. തിടനാട് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടം, അസിസ്റ്റന്റ് വികാരി ഫാ. ജോൺ വയലിൽ, പള്ളി ട്രസ്റ്റിമാരായ സാബു തെള്ളിയിൽ, മാത്തച്ചൻ കുഴിത്തോട്ട്, സജി പ്ലാത്തോട്ടം, കുര്യൻ തെക്കുംചേരിക്കുന്നേൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമിച്ചൻ പഴയ മഠത്തിൽ, സെക്രട്ടറി മധു പന്തമാക്കൽ പൊതുപ്രവർത്തകരായ സിബി ഒട്ടലാങ്കൽ, ഡൊമിനിക് കല്ലാട്ട്, റോബിൻ കുഴിപ്പാല, എമിൽ മണിമല തുടങ്ങിയവർ പ്രസംഗിച്ചു. തിടനാട് - ഭരണങ്ങാനം റോഡിനെയും, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സന്ധിക്കുന്ന ജംഗ്ഷൻ, തിടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി മന്ദിരം, പാതാഴ റോഡ് ജംഗ്ഷൻ, പ്രദേശവാസികളുടെ ബസ് സ്റ്റോപ്പ്‌ തുടങ്ങി ഏറെ പ്രാധാന്യമുള്ള തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്ത് അന്യ സംസ്ഥാന തൊഴിലാളി കടക്കുള്ളിൽ കിടന്നുറങ്ങി.

 ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്ത് അന്യ സംസ്ഥാന തൊഴിലാളി കടക്കുള്ളിൽ കിടന്നുറങ്ങി. വെളുപ്പിന് ഒരു മണിയോടെയാണ് മദ്യലഹരിയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ പ്രവർത്തിക്കുന്ന വുഡ്‌ലാൻ്റ് ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്തത്.  കടയുടെ മുന്നിലിരുന്ന ചെടിച്ചട്ടിയെടുത്ത് ചില്ല് തകർത്ത് ഇയാൾ കടയ്ക്കുള്ളിൽ കയറി കിടന്നുറങ്ങുകയായിരുന്നു.  നാട്ടുകാർ പോലീസിനെ  വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. തൊഴിലാളിയുടെ കരാറുകാരൻ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചു.

വിദ്യാഭ്യാസം

വേനലവധിയിൽ ക്ലാസ് വേണ്ട; കർശന നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനൽ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷൻ. സർക്കാർ -എയ്ഡഡ്, അൺഎയ്‌ഡഡ് സ്കൂളുകളിൽ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകി.പ്രൈമറി, ഹൈസ്‌കൂൾ,ഹയർസെ ക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി, വിദ്യാർഥികൾക്ക് ഈ ഉത്തരവ് ബാധകമാണ്. നിയമ ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിൽ 7.30 - 10 30 വരെ ക്ലാസ് നടത്താം. ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ 7.30 മുതൽ 10.30 വരെ മാത്രമേ നടത്താവൂ. ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനംനടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കേരളം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 03/04/2025 മുതൽ 05/04/2025 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 06/04/2025 തീയതിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു