വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ബജറ്റുകൾ ദരിദ്രരോട് പക്ഷം ചേരുന്നതാകണം. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ .

ഈരാറ്റുപേട്ട : ബജറ്റുകൾ രാജ്യത്തെ ദരിദ്രനാരായണൻമാരുടെ കണ്ണീരൊപ്പുന്നതാകണം. മൂലധന താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റിൻ കുളത്തുങ്കൽ പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിച്ചു എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ. മാത്യു ചന്ദ്രൻകുന്നേൽഅധ്യക്ഷത വഹിച്ചു. ബജറ്റുകൾ ഗവൺമെന്റുകളുടെ സുതാര്യമായ വരവുചെലവ് കണക്കുകളുടെ അവതരണത്തിനുമപ്പറം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും വീക്ഷണങ്ങളുടേയും പ്രകാശനവുമായിരിക്കുമെന്ന് അദ്ധേഹം പറഞ്ഞു.രാജ്യത്തെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ബജറ്റുകൾ അവതരിപ്പിക്കാനാവില്ല.ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അനുകൂലമായ ചില ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി പ്രോഗ്രാം കോഡിനേറ്റർ ജിയോ ജോസ്, മോഡറേറ്റർ ബിനോയ് .സി . ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഒരു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്.200 ഓളം വിദ്യാർത്ഥികൾ സംവാദ സദസ്സിൽ സന്നിഹിതരായിരുന്നു.

കോട്ടയം

ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും;പരാതിയുമായി പൈക സ്വദേശി

കോട്ടയം : ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും. പാലാ പൈക സ്വദേശി ഡോൺ ടോമാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ് 12 നാണ് ലാപ്‌ടോപ് ഓഡർ ചെയ്തത്. 55,000 രൂപയും കൊടുത്തു. ഇന്നലെ കിട്ടിയ ബോക്സ് തുറന്നപ്പോഴാണ് ഞെട്ടിയത്. ബോക്സ് തുറന്നപ്പോൾ മാർബിളും തുണിയും കാർഡ് ബോർഡ് പീസും.ആമസോൺ അധികൃതരെ പരാതി അറിയിച്ചെന്നും അന്വേഷിക്കാമെന്നാണ് മറുപടി ലഭിച്ചതെന്നും ഡോൺ പറഞ്ഞു. 23 ന് വീണ്ടും ബന്ധപ്പെടാമെന്നും അറിയിച്ചു.

കോട്ടയം

പാലാ നഗരസഭയുടെ സ്വച്ഛ് ഭാരത് സർവ്വേക്ഷൻ പ്രവർത്തനങ്ങളുടെ അംബാസിഡറായി മിയ ജോർജ്ജ്.

പാലാ: പാലാ നഗരസഭയുടെ സ്വച്ഛ് സർവ്വേക്ഷൻ അംബാസിഡറായി സുപ്രസിദ്ധ സിനിമ താരവും പാലാ സ്വദേശിനിയുമായ മിയ ജോർജിനെ തിരഞ്ഞെടുത്തതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.   കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛ് സർവ്വേക്ഷൻ' ശുചിത്വ സർവ്വേയുടെ ഭാഗമായി  പാലാ  നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് വരും നാളുകളിൽ മിയ നേതൃത്വം നൽകും. മാലിന്യ മുക്ത പ്രവർത്തനങ്ങൾ, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാമ്പയിനുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ പാലാ നഗരസഭയ്ക്ക് വേണ്ടി ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മിയ നേതൃത്വം നല്കും.പാലായുടെ തനതായ പാരമ്പര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിൽ നടി മിയയുടെ സാന്നിധ്യവും താരമൂല്യവും വലിയ കരുത്താകുമെന്നും ശുചിത്വ പാലാ മിയയോട് എന്നും കടപ്പെട്ടിരിക്കുമെന്നും നഗരസഭാ ചെയർപേഴ്ൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.

കോട്ടയം

തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച

തീക്കോയി: തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.എം.പി.മാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്., മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ തോമസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയ്സ് സ്‌കറിയ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അംബിക എം.എസ്., എ.ഡി.എം. ശ്രീജിത്ത്‌ എസ്., പാലാ ആർ.ഡി.ഒ. സുശീല ആർ., ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മോഹനൻ കുട്ടപ്പൻ, വാർഡ് മെമ്പർ കെ.സി. ജെയിംസ് എന്നിവർ പങ്കെടുക്കും.വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഐസക് ഐസക്, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ഹരി മണ്ണുമഠം, ലാലി പി.വി., ഫ്രാൻ‌സിസ് ജേക്കബ്, കെ.കെ. പരിക്കൊച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി.

ഈരാറ്റുപേട്ട. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കായി സ്കൂൾ മാനേജ്മെൻറ് എല്ലാവർഷവും ഒരുക്കുന്ന സ്നേഹവിരുന്ന് "ജുദായി ശാം" ഇത്തവണയും ശ്രദ്ധേയമായി.ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ വി പി നാസർ സമ്മേളനം ഉദ്ഘാടനം  ചെയ്തു. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം കെ ഫരീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അൻസാരി സ്വാഗതവും, ഡയമണ്ട് ജൂബിലി കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ മുഹമ്മദ് മുഖ്യപ്രഭാഷണവും  നടത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും വിരമിച്ച ഫെലിക്സാമ്മ  ചാക്കോ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വിരമിച്ച മുഹമ്മദ് ലൈസൽ,  ലാബ് അസിസ്റ്റൻറ് സുൽഫത്ത് പി.എ എന്നിവർക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ്  ട്രഷറർ എം എസ് കൊച്ചുമുഹമ്മദ്, ബോർഡ് അംഗം എം എ റഹീം, ട്രസ്റ്റ് സെക്രട്ടറി പി കെ കൊച്ചുമുഹമ്മദ് എന്നിവർ നിർവഹിച്ചു. മുസ്‌ലിം ഗേൾസ് കുടുംബാംഗങ്ങളുടെ ഉപഹാരം മാനേജർ എം കെ അൻസാരി സമ്മാനിച്ചു. ഈരിറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത മറ്റ കൊമ്പനാൽ കുടുംബാംഗവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ട്രഷററുമായ എം എസ് കൊച്ചുമുഹമ്മദിനുള്ള  ഉപഹാര സമർപ്പണം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ വിപി നാസർ നിർവഹിച്ചു. സഹ അധ്യാപകരും  പൂർവ വിദ്യാർത്ഥിനികളും റിട്ടയർ ചെയ്യുന്നവരെ ഓർമിച്ചു കൊണ്ടുള്ള വീഡിയോ സദസ്സിന് ദൃശ്യനുഭവവുമായി. വിദ്യാർഥിനികളായ അൻഹ സുൽത്താന, മിൻഹാ സുൽത്താന എന്നിവർ ഗാനം ആലപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീമ നാസർ, വാർഡ് കൗൺസിലർ നസീറ ടീച്ചർ, പിടിഎ പ്രസിഡണ്ട് ലാലി വിപി എന്നിവർ ആശംസകൾ നേർന്നു.  ട്രസ്റ്റ് അംഗവും മുൻ അധ്യാപകനുമായ എം എഫ് അബ്ദുൽ ഖാദർ നന്ദി അർപ്പിച്ച ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ മാനേജ്മെൻറ് പ്രതിനിധികൾ, പിടിഎ അംഗങ്ങൾ, വിരമിച്ച അധ്യാപകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളം

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റമദാനെ വരവേറ്റ് വിശ്വാസി സമൂഹം

ഈരാറ്റുപേട്ട :ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാന്‍. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

കോട്ടയം

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

പാലാ ; മണ്ണയ്ക്കനാട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ പാലാ - പൊൻകുന്നം റോഡിൽ വളകുഴിയ്ക്കു സമീപമാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്; ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായത് വലിയൊരു ദുരന്തം ഒഴിവാക്കി.

കോട്ടയം

വ്രതശുദ്ധിക്കൊപ്പം പരിസരശുദ്ധിയും; റോഡും തോടും വൃത്തിയാക്കി നഗരസഭ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ റമദാൻ വ്രതകാലത്തിന് മുന്നോടിയായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ അഡ്വ. വി.പി. നാസർ അറിയിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ പ്രധാന റോഡുകളുടെയും ഇരുവശങ്ങളും വൃത്തിയാക്കുകയും, തോടുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.  അതോടൊപ്പം നഗരസഭാ പരിധിയിലെ തെളിയാത്ത വഴി വിളക്കുകൾ ഭൂരിഭാഗവും മാറ്റി സ്ഥാപിച്ചതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ ഭംഗിയും വൃത്തിയും നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പൊതുയിടങ്ങളിലും ജലാശയങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.