വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

​ഗർഭാശയഗള കാൻസറിന് പ്രതിരോധം:

കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 28) രാവിലെ 9.30ന് കോട്ടയം ജനറൽ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയാകും   ഗർഭാശയ ഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിക്കുന്നത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിൻ തുടങ്ങുന്നത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.     ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്‌സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി. അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ മൂലമുണ്ടായെന്നാണ് കണക്ക്. സമയബന്ധിതമായ എച്ച്.പി.വി.  വാക്‌സിനേഷനും സെർവിക്കൽ സ്‌ക്രീനിംഗും വഴി കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. പ്രതിരോധകുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതി(എൻ.ടി.എ.ജി.ഐ)യും ലോകാരോഗ്യ സംഘടനയും ഗർഭാശയഗള കാൻസറിനെതിരേ എച്ച്പിവി വാക്‌സിനേഷൻ ശിപാർശ ചെയ്തിട്ടുണ്ട്.എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.  14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്.പി. വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. വെബ്‌സൈറ്: https://uwin.mohfw.gov.in/home .

പ്രാദേശികം

ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ .

ഈരാറ്റുപേട്ട :അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു.   അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച്  ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു  ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ്  സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്.കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന 9 പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവുംഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർത്ഥികൾ ടെലസ്കോപ്പിലൂടെ കണ്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ . പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാറിനൊപ്പം ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച്ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും  ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനംഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.

കോട്ടയം

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ജീരാജ് , ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് അംഗം താര മോബി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ എം.ജി രാജു , സുലോചന സുരേഷ്, ചാർലി കോശി, കെ. എസ് രാജു , അനൂപ് പൂവത്തോലി, പി. യു അൻസാരി, ഷാജി അറത്തിൽ , സിജു കൈതമറ്റം, രാജീവ് അലക്സാണ്ടർ, വിവിധ യൂണിയൻ ഭാരവാഹികളായ എസ്. അനൂപ്, സി.എ നിയാസ്, ഷമീർ വി മുഹമ്മദ് , സതീഷ് ജോർജ്, ശ്യാംരാജ് ആർ.എൽ, കെ.എ ദേവസ്യ, ജെ.ജോൺ , വ്യാപാരി വ്യവസായി പ്രതിനിധി ടി.എസ് റഷീദ് തുടങ്ങിയവർ പ്രസംഗിക്കും.     മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് ട്രഷറി നിർമ്മാണം നടത്തിയത്.  43 വർഷമായി വാടക കെട്ടിടത്തിൽ വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് മുണ്ടക്കയം സബ് ട്രഷറി ഇതുവരെ പ്രവർത്തിച്ചു വന്നിരുന്നത്. സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതും മൂലം പെൻഷൻകാർ ഉൾപ്പെടെ ട്രഷറിയുടെ വിവിധ സേവന ഉപഭോക്താക്കൾ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന പെൻഷൻകാരുടെയും മറ്റും ആവശ്യം പരിഗണിച്ചുകൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സർക്കാരിൽ നിന്നും 1.88 കോടി രൂപ അനുവദിപ്പിച്ച് പുതിയ കെട്ടിടം നിർമ്മാണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 10 സെന്റ് സ്ഥലത്ത് 2700 സ്ക്വയർ ഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില കെട്ടിടമാണ് സജ്ജമായിരിക്കുന്നത്. ഓഫീസ് സൗകര്യം, കൗണ്ടർ, സ്ട്രോങ്ങ് റൂം , വിശ്രമ മുറി, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ ട്രഷറിയിൽ എത്തുന്ന എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരളം

കേരള' ഇനി 'കേരളം'; സംസ്ഥാന നാമമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ അംഗീകാരം നല്‍കിയതായി അറിയിച്ചു. സംസ്ഥാന നാമമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം 2024 ജൂണ്‍ 24നു കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. 2023ല്‍ പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച ചില സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പ്രമേയമാണ് പിന്നീട് വീണ്ടും നിയമസഭ അംഗീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ പേരുമാറ്റം ഔദ്യോഗികമായി നിലവില്‍ വരൂ. ഇതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ടെന്നാണ് നിയമനടപടി. ബില്ല് പാസായാല്‍ സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളിലും 'കേരളം' എന്നായിരിക്കും രേഖപ്പെടുത്തുക

കേരളം

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ നാല് വര്‍ഷത്തെ വര്‍ദ്ധനവ് വരുത്തി. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിഎസ്സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.   

കോട്ടയം

മാണി സി. കാപ്പൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും വി.ഡി. സതീശൻ

പാലാ:- അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിൽ ആഴ്ത്തിയ കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫിനെ അധികാരത്തിലേറ്റുന്ന ജനത പാലായിൽ മാണി സി. കാപ്പന് റിക്കാർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതു യുഗയാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 10വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ഇടതു ഭരണം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മേഖലകളെ തകർത്തു തരിപ്പിണമാക്കി. കർഷകരും തൊഴിലാളികളും ജീവിക്കാൻ നിർവാഹമില്ലാതെ വലയുമ്പോൾ കൊള്ളയടിക്കാനുള്ള മാർഗം അന്വേഷിക്കുന്ന എൽ.ഡി.എഫ് ശബരിമല അയ്യപ്പനെപ്പോലും വെറുതെ വിട്ടില്ല.   വർഗീയതക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമ്പോൾ ടീം യു.ഡി.എഫിന്റെ നടുനായകസ്ഥാനത്ത് പാലാക്കാരുടെ എം.എൽ.എ ഉണ്ടാകുമെന്ന് ജനസാഗരത്തെ സാക്ഷി നിർത്തി വി ഡി സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ഭരണത്തിൽ ആരംഭിച്ചതും ഇടതു ഭരണത്തിൽ മുടക്കിയിട്ടിരിക്കുന്നതുമായ പാലായുടെ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും മെനക്കടേണ്ടതില്ലെന്നും മാണി സി. കാപ്പനും നഗരസഭാദ്ധ്യക്ഷ ദിയ ബിനുവും യു.ഡി.എഫ് സംരക്ഷണ വലയത്തിൽ സുരക്ഷിതരായിരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. വികസനം മുടക്കുന്നവർ നടത്തുന്ന വികസനയാത്രയെ ജനം പുച്ഛിച്ചുതള്ളുന്നതിന്റെ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി. കാപ്പൻ പറഞ്ഞു.  ഭരണസ്വാധീനം ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ജോസ് കെ. മാണിയുടെയും കൂട്ടരുടെയും ഉപദ്രവങ്ങൾക്കിടയിലും 241 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയെന്ന് കാപ്പൻ പറഞ്ഞു. ആറര വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ വികസന സാക്ഷ്യപത്രം വി.ഡി.സതീശൻ പ്രകാശനം ചെയ്തു. കുരിശുപള്ളി കവലയിൽ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ വി.ഡി.സതീശനെയും ജാഥാംഗങ്ങളെയും  വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ച് നേർച്ചയിട്ടാണ് ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തുറന്ന വാഹനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഡീൻ കുര്യാക്കോസ് എം.പി, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, അസീസ് ബഡായി ,നഗരസഭാദ്ധ്യക്ഷ  ദിയ ബിനു എന്നവരോടൊപ്പം  ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിയപ്പോൾ സദസിൽ നിരത്തിയിരുന്ന കസേരകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. പട്ടണം ഈ അടുത്ത കാലത്ത് ദർശിച്ചതിൽ ഏറ്റവും വലിയ ജനക്കൂട്ടം പുതു യുഗ യാത്രയെ സ്വീകരിക്കാൻ എത്തിയത് മാണി സി കാപ്പന്റെ സംഘാടക മികവിനും യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിനും തെളിവാണെന്ന് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും പറഞ്ഞു.

കോട്ടയം

തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെ മോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി

തിടനാട്: തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെമോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി. കുമളി അമരാവതി സ്വദേശി പാണം പറമ്പിൽ ഹൗസ് അലൻ തോമസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.2025 മാർച്ച് 19 നാണ് തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ ചാപ്പലിൽ കയറി പ്രതി മോഷണം നടത്തിയത്. ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ വസ്തുക്കൾ ഇയാൾ മോഷ്ടിച്ചു. സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.തിടനാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.തിടനാട് എസ്.ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ്.ഐ കെ.എ. നജീബ്, എ.എസ്.ഐ രാജേഷ് ടി.എസ്, സി.പി.ഒ ശ്രീജിത് കെ.എസ്, സി.പി.ഒ റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലൻ ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രാദേശികം

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിന് തുടക്കം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈൻ ആയി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളുത്തങ്കൽ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. പാലാ RDO ശ്രീമതി സുശീല ആർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, Cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, കേരള കോൺഗ്രസ്(M) തീക്കോയി മണ്ഡലം പ്രസിഡന്റ് പി എം സെബാസ്റ്റ്യൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്, CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് ജോസഫ്, ബിജെപി മണ്ഡലം പ്രസിഡണ്ട് പി വി ലാലി, പയസ് കവിളoമ്മാക്കൽ (കേരള കോൺഗ്രസ്) വാർഡ് മെമ്പർമാരായ സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, ജിലു സജി, ലീന ജോസഫ്, സോളി സണ്ണി, ജയറാണി തോമസുകുട്ടി , ഓമന ഗോപാലൻ, കെ കെ പരിക്കൊച്ച് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. തഹസിൽദാർ ലാൻഡ് റവന്യൂ ഓഫീസർ സീമ ജോസഫ് കൃതജ്ഞത അറിയിച്ചു