വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

20.5 കോടി രൂപയുടെ അമൃത് പദ്ധതി; ഈരാറ്റുപേട്ട നഗരസഭയിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുന്നു

ഈരാറ്റുപേട്ട .നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി 20.5 കോടി രൂപയുടെ അമൃത് (അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) കുടിവെള്ള പദ്ധതി നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണച്ചുമതല കേരള ജല അതോറിട്ടിയ്ക്കാണ്.   ശുദ്ധീകരിച്ച കുടിവെള്ള വിതരണം ലക്ഷ്യമിടുന്ന നഗരസഭയിലെ ആദ്യ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി 39 കിലോമീറ്റർ നീളത്തിൽ ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ നഗരസഭയിലെ ഏഴുമുതൽ 20 വരെ വാർഡുകളിലും രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള പ്രദേശങ്ങളിലും പൈപ്പ്് ലൈൻ സ്ഥാപിക്കും. 1500 പുതിയ ഗാർഹിക കുടിവെള്ള കണക്ഷനുകളും നൽകും.   ജൽ ജീവൻ മിഷൻ വഴി 13 പഞ്ചായത്തുകൾക്കായി നടപ്പാക്കുന്ന മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയുമായി ബന്ധിപ്പിച്ചാണ് നഗരസഭയിൽ ജലവിതരണം നടത്തുക. മലങ്കര പദ്ധതിയിൽ നീലൂരിൽനിന്ന് വെട്ടിപ്പറമ്പിലെ ഭൂതല ജലസംഭരണിയിലേക്കാണു വെള്ളം എത്തിക്കുന്നത്. ഈ ലൈനിൽനിന്ന്  തേവരുപാറ ജംഗ്ഷനിൽവച്ച് വെള്ളം തിരിച്ചുവിട്ട് തേവരുപാറയിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ എത്തിക്കാനും ഇവിടെനിന്ന് നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനുമാണ് അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ 50, സംസ്ഥാന സർക്കാർ 37.5, നഗരസഭ 12.5 ശതമാനം വീതം ചെലവ് വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.

കേരളം

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കും. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാരമേഖലകൾ 24 മണിക്കൂർ പൂർണമായി സ്‌തംഭിക്കും. കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽകോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂർണ്ണ വിദേശ നിക്ഷേപത്തിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാർ വരെയുള്ള വിഷയങ്ങൾ പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, കലാലയങ്ങൾ, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും.കെഎസ്ആർടിസി സർവീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാൽ പൊതുനിരത്തുകൾ ശൂന്യമായിരിക്കും. ചുരുക്കത്തിൽ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.

പ്രാദേശികം

വന്യജീവി ആക്രമണം: നടപടി സ്വീകരിക്കണം - മാണി സി കാപ്പൻ

ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ  ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.നിരാഹാര സമരത്തിൻ്റെ ഏഴാം ദിവസം സമര പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര സമിതി നേതാക്കളായ വി. എം.അബ്ദുള്ള ഖാൻ, ഒ. ഡി.കുര്യാക്കോസ്, അഡ്വ. സുഹൈൽ ഖാൻ,ഷിനോയ് തുരുത്തിയിൽ, റോയി മേക്കല്ലായിൽ,അപ്പച്ചൻ പാറന്തോട്ടത്തിൽ,എ എസ്.തങ്കപ്പൻ, ജോസ് വയംപോത്തനാൽ എന്നിവർ ചേർന്നു എം എൽ യെ സ്വീകരിച്ചു.

പ്രാദേശികം

ജനകീയ സമരത്തെ സർക്കാർ അവഗണിക്കരുത്: ശിവാജി ഖേദ്ക്കർ

ഈരാറ്റുപേട്ട ; വന്യജീവിയാക്രമണം തടയുന്നതിന് ഫല പ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണി പൈകട ആരംഭിച്ച നിരാഹാര സമരം അഞ്ചുദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നിഷേധാത്മക സമീപനം കൈക്കൊള്ളുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് '  വന്യജീവിയാക്രമണത്തിനെതിരെയുള്ള ദേശീയ ഫോറം പ്രസിഡൻ്റ് ശിവാജി ഖേദ്ക്കർ പറഞ്ഞു. ഈരാറ്റുപേട്ട വ്യാപാർഭവനിൽ നടന്ന കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ ജോൺ ജോസഫ് വന്യജീവി പ്രശ്നം നയങ്ങളും സമീപനവും എന്ന വിഷയം അവതരിപ്പിച്ചു. കർണാടക ഫാർമേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ആർ നന്ദകുമാർ, രാജസ്ഥാൻ കിസാൻ യൂണിയൻ നേതാവ് ജഗദീശ് കുമാർ, കാവേരി ഡെൽറ്റ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിമൽനാഥ്, ഇൻഫാംജില്ലാ പ്രസിഡൻ്റ് പ്രൊഫ. കെ.കെ ജോസ് , അഡ്വ. ബിനോയി തോമസ്, വിളയോടി വേണുഗോപാൽ, പാലാ മുൻസിപ്പൽ ചെയർമാൻ ദിയ ബിനു പുളിക്കക്കണ്ടം, കർഷക വേദി വൈസ് പ്രസിഡൻ്റ് ടോമിച്ചൻ ഐക്കര, ഏകത പരിഷത് പ്രതിനിധി അജിത് രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ സ്വാഗതവും വി.എം അബ്ദുള്ളാ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി. ടൗൺ ചുറ്റി പ്രകടനത്തിനു ശേഷം സത്യഗ്രഹ പന്തലിൽ ചേർന്ന പൊതുയോഗം ഇൻഫാം ദേശീയ  ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിൽ നിന്നെത്തിയ കർഷക നേതാവ് ശിവാജി ഖേദ്കർ, രാജസ്ഥാൻ കിസാൻ യൂണിയൻ പ്രസിഡൻ്റ് ജഗദീശ്കുമാർ, അഡ്വ. ജോൺ ജോസഫ്, റോജർ ഇടയോടിയിൽ , സജി മൂലേച്ചാലിൽ തങ്കച്ചൻ വി സിബ് വി എം അബ്ദുള്ളാ ഖാൻ, വി.ഡി ജോസ്, ഷാജി തുണ്ടത്തിൽ, ജോഷി താന്നിൽ, എ.എം.എ ഖാദർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി.പി നാസ്സർ ദേശീയ നേതാക്കളെ ഷാൾ അണിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സത്യാഗ്രഹമനുഷ്ഠിക്കുന്ന സണ്ണി പൈകടയെ ഷാളണിയിച്ചു. നിരാഹാരം ആറുദിവസങ്ങൾ പിന്നിടുമ്പോൾ റജി വാളിപ്ലാക്കൽ 24 മണിക്കൂർ ഐക്യദാർഢു ഉപവാസം ആരംഭിച്ചു.

കോട്ടയം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച

ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ , കോട്ടയം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അമാനത്, നഗരസഭാ കൗൺസിലർമാർ, മറ്റു സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.  തിരിച്ചുവന്ന പ്രവാസികള്‍ക്കായി, അവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുക. ക്ഷേമനിധി, നോര്‍ക്ക, വിസ, ടിക്കറ്റ്, ടൂർസ്, മണി ട്രാന്‍സ്ഫര്‍, കോര്‍പ്പറേറ്റ് സര്‍വ്വീസസ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍സ് തുടങ്ങിയ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുമായുള്ള ഒരു ഏകീകൃത കേന്ദ്രമാണ് പ്രവാസി സേവാകേന്ദ്രം.   സൌദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറു രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നാട്ടിൽനിന്നും പ്രവാസ ലോകത്തേക്ക് പോകുന്ന ഉദ്യോഗാർഥികളെ പിന്തുണക്കുന്നതിനുമാണ് ഇ.ജി.എ മുൻഗണന നൽകി പ്രവർത്തിച്ചുവരുന്നത്.ഉദ്ഘാടന സമ്മേളനത്തിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

വെരി റവ ഫാ മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ ഉജ്ജ്വല വരവേൽപ്പ്.

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയുടെ വികാരിയായും അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് മാനേജരായും ചുമതലയേറ്റ ശേഷം അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ എത്തിയ വെരി റവ ഫാ. മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ വരവേൽപ്പു നൽകി. അദ്ധ്യാപക അനദ്ധ്യാപക ജീവനകാരുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്. അദ്ധ്യാപക സമൂഹത്തിൻ്റെ സംഭാവനയാണ് ലോകത്തിലുണ്ടായ പുരോഗതികളും ഗുണപരമായ മാറ്റങ്ങളുമെന്ന് ഫാ മാത്യു ചന്ദ്രൻക്കുന്നേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ്, കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

'ഈരാറിനഴകായ് ഈരാറ്റുപേട്ട’: സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇന്ന് തുടക്കം

ഈരാറ്റുപേട്ട: നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഈരാറിനഴകായ് ഈരാറ്റുപേട്ട’ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായി 14-ാം വാർഡിലാണ് (മുളന്താനം ഡിവിഷൻ) പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നത്. ശേഷം ഈരാറ്റുപേട്ടയുടെ മറ്റുവാർഡുകളും ഇതിന്റെ ഭാഗമാകും. അതിന്റെ ഭാഗമായി പ്രാഥമിക ഘട്ട സർവ്വേയുടെ ഉദ്ഘാടനം ഇന്ന് (ബുധൻ) വൈകുന്നേരം 4:30-ന് നടക്കും. നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന ടീച്ചർ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ, ഡിവിഷൻ കൌൺസിലർ അമീൻ പിട്ടയിൽ എന്നിവർ ആശംസ നേരും. ഓരോ വീടുകളും നേരിട്ട് സന്ദർശിച്ച്, നിലവിലെ രീതികൾ മനസ്സിലാക്കി കൃത്യമായതും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിക്കാനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ നാടിനെ മാലിന്യമുക്തവും സുന്ദരവുമാക്കി മാറ്റാനുള്ള ഈ വലിയ ഉദ്യമത്തിൽ എല്ലാ ജനങ്ങളുടെയും പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ അഭ്യർഥിച്ചു.ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള നടപടിയുമായി ആരോഗ്യവിഭാഗം രംഗത്തുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നഗരസഭക്ക് കൈമാറിയാൽ പാരിതോഷികവും നൽകുന്നതാണ്.

കേരളം

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം,18 നിര്‍ദേശങ്ങളുമായി പൊലീസ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.  വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.