വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

വാർഡിന്റെ ഉത്സവമായി നഗരസഭാ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം

ഈരാറ്റുപേട്ട: നാടിന്റെ ഉത്സവമായി ഗ്രാമോത്സവം. ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷനിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിന് പേരാണ് ആവേശത്തോടെ പങ്കാളികളായത്. ഉച്ചക്കു ശേഷം ആരംഭിച്ച പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി നാടൻ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വടംവലി, ബോൾ പാസിംഗ്, കസേര കളി, കുളംകര, ഷൂട്ടൗട്ട്‌ തുടങ്ങി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.  വൈകുന്നേരം ഏഴിന് ആരംഭിച്ച സമാപന സമ്മേളനത്തിൽ നഗരസഭ മാതാക്കൽ ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. 2020-25 പൂർത്തിയാകുമ്പോൾ 1.5 കോടി രൂപയുടെ വികസനം ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് കൗൺസിലർ പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. മാതാക്കൽ ഡിവിഷൻ വികസന സപ്ലിമെന്റ് വ്യവസായ വകുപ്പ് റീജനൽ പ്രോജക്ട് ഓഫിസർ സഹിൽ മുഹമ്മദ് പ്രകാശനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിസാമുദ്ദീൻ, മാഹിൻ വെട്ടിയാംപ്ലാക്കൽ, ഹിലാൽ വെള്ളൂപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ഒരേ മേഖലയിൽ നിരവധി വർഷങ്ങളായി ജോലിയെടുക്കുന്നവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസ വിതരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ വി.എം. ഷഹീർ സ്വാഗതവും പി.എസ്. ഹക്കീം നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു ശേഷം ഗാനമേള, ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറി. ബഷീർ കുന്നുംപുറം, കെ.എ. സാജിദ്, സിയാദ് കെ.യു, ഹക്കീം പി.എസ് തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. 

പ്രാദേശികം

നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നു

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് അക്വയർ ചെയ്ത ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ബ്ലോക്ക് 48 ൽ റീസർവ്വെ നമ്പർ 49/13 ൽ പ്പെട്ട സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന പുളിമരം (3), മഴ മരം (2), മാവ് (2), പന (2), പാഴ് മരം (16), പ്ലാവ് (4), ആഞ്ഞിലി (1), മഞ്ചാടി (1) പേര (2), ആത്ത (1), എടന (1), മുരിങ്ങ (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ഇവയുടെ മതിപ്പു വില 26,167/- രൂപയായി (ഇരുപത്തിയാറായിരത്തി ഒരുന്നൂറ്റി അറുപത്തിയേഴ് രൂപ മാത്രം) നിശ്ചയിച്ചു. മരങ്ങളുടെ പരസ്യ ലേലം 2025 സെപ്റ്റംബ 29 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ വെച്ച് നടക്കും.ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2,620/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും, സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും, അംഗികാരം ലഭിച്ച ശേഷം മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്. മരങ്ങൾ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.ലേലം കൊണ്ടയാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും, ലേല തുകയുടെ 18% ചരക്ക് സേവന നികുതിയും ചരക്ക് സേവന നികുതിയുടെ 1% സെസ്സും, ലേല തുകയും ചരക്ക് സേവന നികുതിയും, സെസ്സും ഉൾപ്പെടുന്ന തുകയുടെ 5.25% ഫോറസ്റ്റ് ഡെവലപ്മെന്റ് ടാക്സും. ലേല തുകയും, ചരക്ക് സേവന നികുതിയും, സെസ്സും, ഫോറസ്റ്റ് ഡെവലപ്മെൻ്റ് ടാക്സും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും അടക്കണം.

പ്രാദേശികം

ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സുവർണ്ണ നേട്ടവുമായി അരുവിത്തുറ കോളേജിലെ അംജദ് ഹനീഫ .

അരുവിത്തുറ : ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സ്വർണ്ണ മെഡൽ നേട്ടവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ എൻ.സി.സി കെഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു.നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്. എസ്സ് ,ഹെൽത്ത് ആൻഡ് ഹൈജീൻ ,മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഈ ക്യാമ്പ് പൂർത്തീകരിക്കുക ഏറെ ശ്രമകരമായ ദൗത്യമാണ്. ഫയറിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ഒമ്പതംഗ സംഘത്തിലെ മുന്നണി പോരാളിയായിരുന്നു അംജദ് ഹനീഫ .സൈനിക് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുകയും  ഫയറിങ്ങിൽ സ്വർണ മെഡൽ നേടുകയും ചെയ്ത അംജദ് ഹനീഫയെയും കോളേജ് എൻ.സി.സി  ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗീസിനെയും കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു

പ്രാദേശികം

മനുഷ്യനന്മയുടെ പ്രതീകമായി സാന്ത്വന പരിചരണം: പി. മുജീബ് റഹ്മാൻ

ഈരാറ്റുപേട്ട:സഹജീവി സ്നേഹമാണ് മനുഷ്യൻ ചെയ്യേണ്ട ഏറ്റവും വലിയ നന്മയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. കരുണ വറ്റിപ്പോകുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം കൈയിലുള്ളത് പങ്കുവെച്ച് കാരുണ്യത്തിൻ്റെ ഉറവകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിപ്പറമ്പ് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ബ്ലോക്കിന്റെയും ഫിസിയോതെറാപ്പി സെന്ററിൻ്റെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എച്ച്. അബ്ദുൽനാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. കെയർ & ക്യൂർ ഹോസ്പിസ് യൂണിറ്റ് ആന്റോ ആൻ്റണി എം.പി.യും, കുടിവെള്ള പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹാഷിർ നദ്‌വി സ്വാഗതവും കൺവീനർ അവിനാഷ് മൂസ നന്ദിയും പറഞ്ഞു.

പ്രാദേശികം

കെ -ഡാറ്റ് അഭിരുചി പരിശീലനം സമാപിച്ചു

പാലാ:ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനവഴികൾ കണ്ടെത്താൻ സഹായിക്കുന്ന കെ-ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരിശീലനം വിജയകരമായി പൂർത്തിയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ കരിയർ ഗൈഡുമാർക്കായാണ് ത്രിദിന പരിശീലനം സംഘടിപ്പിച്ചത്. പാലാ അൽഫോൻസാ പാസ്റ്ററൽ സെന്ററായിരുന്നു പരിശീലനത്തിന് വേദിയായത്. പരിശീലനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കായി കെ-ഡാറ്റ് അഭിരുചി പരീക്ഷയുടെ ആദ്യഘട്ടം നടത്തി. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഭാവി കോഴ്സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ ഈ പരീക്ഷ സഹായിക്കും. സി.ജി & എ.സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. സി.എം. അസീം, കോട്ടയം-ഇടുക്കി റീജിയണൽ ഡയറക്ടർ വിജി പി.എൻ., പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ എന്നിവർ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നായി 40 കരിയർ ഗൈഡുമാർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേറ്റർ മിനി ദാസ്, കടത്തുരുത്തി ഉപജില്ലാ കോ-ഓർഡിനേറ്റർ ജ്യോതി പി. നായർ എന്നിവർ നേതൃത്വം നൽകി. കബീർ പരപ്പോയിൽ, ജ്യോതിഷ് കുമാർ ബി., ശുഭ, ഷാജി സി.എം, ജെയിംസ് സെബാസ്റ്റ്യൻ തുടങ്ങിയ കരിയർ വിദഗ്ധരും പരിശീലനത്തിന് മാർഗനിർദേശങ്ങൾ നൽകി.

പ്രാദേശികം

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ജാഫർ ഈരാറ്റുപേട്ടയ്ക്ക് ലഭിച്ചു.

ഈരാറ്റുപേട്ട .1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയർമാൻ ആയിക്കൊണ്ട് ഇന്ത്യൻ പാർലമെന്റാണ് ഭാരത് സേവക് സമാജ് ആരംഭിച്ചത്.കലാസാഹിത്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ  പരിഗണിച്ചാണ് ഈ അവാർഡ് നൽകിവരുന്നത്.വിവിധ തുറകളിലെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വ്യക്തികൾക്കും സംഘടനകൾക്കും ബി.എസ്.എസ്. ദേശീയ അവാർഡ് നൽകാറുണ്ട്. ചരിത്രഗവേഷകനും ഗ്രന്ഥകാരനും എന്ന നിലയിലാണ് ജാഫർ ഈരാറ്റുപേട്ട ഭാരത് സേവക് സമാജ് ദേശീയ  പുരസ്കാരത്തിന് അർഹനായത്.  വെള്ളിയാഴ്ച തിരുവനന്തപുരത്ത്  കവടിയാർ ഭാരത് സേവക് സമാജ്  അങ്കണത്തിൽ നടന്ന പ്രൗഢമായി ചടങ്ങിൽനാഷണൽ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ  നിന്നും  ജാഫർ ഈരാറ്റുപേട്ട അവാർഡ് ഏറ്റുവാങ്ങി. കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.  

പ്രാദേശികം

ശ്രവണ പരിമിതിയുള്ളവരെ സഹായിക്കാൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് സോഫ്റ്റ്‌വെയറുമായി അരുവിത്തുറ കോളേജ് വിദ്യാർത്ഥികൾ

അരുവിത്തുറ : ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ.എസ്.എൽ വേഡ് അസിസ്റ്റന്റ്' എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്. ബി.സി.എ വിഭാഗത്തിൻ്റെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്.കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെസ്റ്റിൻ ജോയിയുടെ മേൽനോട്ടത്തിൽ ബി.സി.എ വിഭാഗം അധ്യാപകരായ ലിനു ടി ജയിംസ്, ഡോ സൗമ്യ ജോർജ്, ഡോ അനു ജെയിംസ്,ജെമിനി ജോർജ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വെബ് പേജുകളിൽ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ ഇന്ത്യൻ സൈൻ ലാംഗ്വേജ് രൂപം കാണിക്കുന്ന വീഡിയോ ഒരു പോപ്പ്-അപ്പ് വിൻഡോയായി വരുന്നതാണ് ഈ എക്സ്റ്റൻഷന്റെ പ്രധാന സവിശേഷത. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള ഏകദേശം 8,000 വാക്കുകളുടെ ശേഖരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, സൈൻ ലാംഗ്വേജ് പഠിക്കുന്നവർക്കും ഗവേഷകർക്കും അധ്യാപകർക്കും ഇത് വളരെ ഉപകാരപ്രദമാകും. "ദൈനംദിന ബ്രൗസിംഗിന്റെ ഭാഗമായിത്തന്നെ പഠനം സാധ്യമാക്കുന്ന ഈ എക്സ്റ്റൻഷൻ, ഇന്ത്യൻ സൈൻ ലാംഗ്വേജ് പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. കൂടാതെ, സാങ്കേതികവിദ്യയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പുകൂടിയാണിത്," പ്രൊജക്ടിന് മാർഗനിർദേശം നൽകിയ ഡോ. ജെസ്റ്റിൻ ജോയ് പറഞ്ഞു. ബധിര സമൂഹവുമായുള്ള ആശയവിനിമയത്തിലെ വിടവ് നികത്താൻ ഈ എക്സ്റ്റൻഷൻ സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു.പുതിയ സംരംഭത്തെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിനു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.ഐ.എസ്. എൽ വേഡ് അസിസ്റ്റന്റ്' എന്ന പേരിൽ ക്രോം, ഫയർഫോക്സ്, ബ്രേവ് വെബ് സ്റ്റോറുകളിൽ ഈ എക്സ്റ്റൻഷൻ സൗജന്യമായി ലഭ്യമാണ്.

പ്രാദേശികം

എസ്.ഡി.പി.ഐ. ജനകീയ മാർച്ച് നാളെ ഈരാറ്റുപേട്ട നഗരസഭയിലേക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനും എതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) ജനകീയ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫീസിലേക്കാണ് മാർച്ച്. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി.പി. അജ്മൽ മാർച്ച് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ, സെക്രട്ടറി സുബൈർ വെള്ളാപ്പള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം തുടങ്ങിയവർ മാർച്ചിൽ സംസാരിക്കും.