വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; കോട്ടയത്ത് 82 കേസുകൾ |

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ഇന്ന് ചേര്‍ന്നിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.'   കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശമുണ്ട്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

പ്രാദേശികം

കലാലയ കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് അരുവിത്തുറ കോളേജിൽ എസ്.ജി. സി അൺലോക്ക്ഡ് ക്യാംപയിൻ .

അരുവിത്തുറ: ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി അരുവിത്തുറ സെന്റ് ജോർജ്സ് കോളജിൻ്റെ കവാടങ്ങൾ തുറക്കുന്നു.കോളേജിന്റെ അക്കാഡമിക ഭൗതിക സാഹചര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തുന്നതിനും തങ്ങളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്നതിനുമാണ് അവസരം ഒരുക്കുന്നത്.മെയ് മാസം 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ക്യാമ്പസിൽ പ്രവേശിക്കാം. അന്തർദേശീയ നിലവാരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ബ്ലോക്ക്, ഡിജി തിയേറ്റർ, ഏഷ്യയിലെ ആദ്യത്തെ ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻർ,വിശാലമായ സ്റ്റുഡിയോ ഫ്ലോർ, കൺട്രോൾറൂം,ഉന്നത നിലവാരത്തിലുള്ള സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ,ഫുഡ് സയൻസ് ലാബുകൾ, ഓപ്പൺ ജിം ,ഗ്യാലറിയോടുകൂടിയ സ്റ്റേഡിയം, ജിംനേഷ്യം, ഇൻഡോർ സ്റ്റേഡിയം, റിഫക്ടറി, ബട്ടർഫ്ലൈ ഗാർഡൻ ഉൾപ്പെടെ വിവിധ ഉദ്യാനങ്ങൾ തുടങ്ങി വിശാലമായ സൗകര്യങ്ങൾ നേരിൽ കാണുന്നതിനും വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് അവസരം ഒരുക്കും. അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച ബി സി എ (സെൽഫ് ഫിനാൻസിങ് ) , ബി സി എ ( എയിഡഡ്),വിവിധ മേജറുകളിൽ സ്പെഷ്യലൈസ്ഡ് ബികോം കോഴ്സുകൾകൾ ബിഎസ് സി മാത്തമാറ്റിക്സ്, കെമസ്ട്രി, ഫിസിക്സ്സ്, ബി എ പൊളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്സ്, ബി എ ഇംഗ്ലീഷ് വിത്ത് മീഡിയ  സ്റ്റഡീസ് ആൻ്റഡ് ഫിലിം സ്റ്റഡീസ്, ബി എസ്സ് സി ഫുഡ് സയൻസ്, ബി എ മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ യുജി ഓണേഴ്സ് പ്രോഗ്രാമുകളുംഈ അധ്യയന വർഷത്തിൽ ക്യാമ്പസിന്റെ ഭാഗമാണ്. കൂടാതെ എം എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമറ്റിക്സ്, എം കോം,  ഇന്റഗ്രേറ്റഡ് എം എ ഇംഗ്ലീഷ് തുടങ്ങിയ പി.ജി കോഴ്‌സുകളിലും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം. ഏവരേയും ഈ ദിവസങ്ങളിൽ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നതായി കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ പറഞ്ഞു.

കോട്ടയം

കനത്ത കാറ്റിൽ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം തകർന്നു

കോട്ടയം :കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. കോട്ടയം തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര അപ്പാടെ തകരുകയായിരുന്നു. ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി.  രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ  കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. തീർത്തും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വെള്ളാനി മേഖലയിലെ പ്രാഥമിക പഠന സൗകര്യമാണ് പ്രതിസന്ധിയിലായത്. 22 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അധ്യായന വർഷവും പ്രതിസന്ധിയിൽ ആയി.  ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ് . എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.

കോട്ടയം

സംസ്ഥാനത്ത് കാലവർഷം എത്തുന്നു: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ നാളെ മുതൽ മൂന്നു ദിവസം ഓറഞ്ച് അലേർട്ട്.

കോട്ടയം :കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതൽ ഏഴു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 24, 25, 26 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 27 ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക -ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 27 ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട.പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.  മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി -പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി - ചീനി മരം റോഡ് - 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി - വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം - അമ്പലം ആറാട്ടുകടവ് റോഡ്- 9 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി -ആച്ചുകാവ് അമ്പലം റോഡ്-5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് - കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം എന്നീ പ്രകാരമാണ് 40 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽഎംജി യൂണിവേഴ്സിറ്റി പിജി യുജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.രാവിലെ 9 30 മുതൽ വൈകിട്ട് 4 വരെ ഹെൽപ് ഡെസ്ക്ക് പ്രവർത്തിക്കുന്നു യുജി കോഴ്സുകൾക്ക് ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്ലസ് ടു സർട്ടിഫിക്കറ്റ് എസ്എസ്എൽസി ബുക്ക്,ആധാർ കാർഡ് എന്നിവയുമായി എത്തേണ്ടതാണ്.പിജി കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ ഡിഗ്രി സർട്ടിഫിക്കറ്റ് ആധാർ കാർഡ് എസ്എസ്എൽസി ബുക്ക് എന്നിവയും ഹാജരാക്കേണ്ടതാണ്. മെയ് 31 വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്.9447506724,9447424310.

കേരളം

ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ വടക്കൻ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കോട്ടയം

പ്ലസ്‌ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചു.അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ഏഴു മണിയ്ക്ക് ആണ് സംഭവം.പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ. റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു.ഇന്നലെ  വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അപകടത്തിൽ വിദ്യാർത്ഥിനി മരിക്കുന്നത്. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിതയുടെ സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.