വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം

  കോട്ടയം: കോടിമതയില്‍ കൊടൂരാറ്റില്‍ മുങ്ങിയ കുടുംബശ്രീയുടെ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ഉയര്‍ത്തി. കോടിമത ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്.കുടുംബശ്രീയുടെ കീഴിൽ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണല്‍ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂര്‍ണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്.കുമ്മനം സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെ (ഗ്രാന്‍ഡ് മാസ്റ്റര്‍) ജെ ആർ എസ് അക്കാദമി ) നേതൃത്വത്തില്‍ ആണ് ബോട്ട് ഉയര്‍ത്തല്‍ പദ്ധതി വിജയം കണ്ടത്.   കോട്ടയത്ത് നിന്നും അറിയിപ്പ് കിട്ടിയ ഉടൻ തന്നെ  ഈരാറ്റുപേട്ടയില്‍ നിന്ന് ടീം നന്മക്കൂട്ടം പ്രസിഡണ്ട് ഷാജി കെ കെ പിയുടെ നേതൃത്വത്തിൽ  പ്രവര്‍ത്തകര്‍ എത്തി.,രക്ഷാധകാരി അബ്ദുല്‍ ഗഫൂര്‍ ഇല്ലത്തു പറമ്പില്‍ ,ജഹാനാസ് പൊന്തനാല്‍, ഫൈസല്‍ തീക്കോയി , ഷെല്‍ഫി ജോസ്,എബിന്‍ ഉണ്ണി,അഫ്‌സല്‍,ഫൈസി, അജ്മല്‍,ഫൈസല്‍ പാറേക്കാട്ടില്‍,ഹാരിസ് പുളിക്കീൽ ,അമീർ ഹിനാസ്,ശംസുദ്ധീൻ മൂസ, ഷാനവാസ് തേവരൂപാറ,അഷറഫ് ഇന്നായി,ശിഹാബ്, സജി, അന്‍സര്‍ നാകുന്നം, അഷറഫ്,തുടങ്ങി സന്നദ്ധ രക്ഷാ പ്രവര്‍ത്തകര്‍ അടങ്ങുന്ന 25 പേരുടെ സംഘം ദൗത്യം ഏറ്റെടുത്തു.ആദ്യ ദിവസം പ്രാരംഭ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിള്ളല്‍ വീണ ഭാഗങ്ങള്‍ അടയ്ക്കാന്‍ വെള്ളത്തില്‍ മുങ്ങിയ ബോട്ടിന്റെ അടിത്തട്ടിൽ  ഇറങ്ങി പരിശോധന നടത്തി.രണ്ടാം ദിവസം ഇവർ സര്‍വ്വ സജ്ജരായി രാവിലെ തന്നെ എത്തി ദൗത്യം ആരംഭിച്ചു. ആദ്യപടിയായി മുന്‍ഭാഗം താല്‍ക്കാലികമായി ഉയര്‍ത്തി നിര്‍ത്തി വിള്ളൽ വീണ ഭാഗങ്ങളും സുശിരങ്ങളും പൂർണമായും  അടച്ചു സുരക്ഷിതമാക്കിയിരുന്നു. മുന്‍ഭാഗത്തെ രണ്ടു അറകള്‍ ഭാഗികമായി ഉയര്‍ത്തി ചെറിയ അറ്റകുറ്റപണികള്‍ ചെയ്തു. മൂന്നാം ദിവസം പ്രധാനപ്പെട്ട പിന്‍ഭാഗം എന്‍ജിന്‍ റൂം ഉള്‍പ്പടെയുള്ള ഭാഗം ലീക്ക് കണ്ടു പിടിച്ചു താൽക്കാലികമായി അടച്ചതിനു ശേഷം വലിയ മോട്ടോര്‍ പമ്പ് ഉള്ളിലേക്ക് ഇറക്കി   അറകളിൽ നിന്നും  വെള്ളം  പമ്പ് ചെയ്തു കളഞ്ഞു. . നാലാം ദിവസം ബോട്ടിനുള്ളില്‍ മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങി കൂടുതല്‍ വെള്ളം ഉള്ള അറകളില്‍ വലിയ പമ്പുകള്‍ ഘടിപ്പിച്ചു. ബാക്കിയുള്ള മൂന്നാമത്തെ അറയിലെ ലീക്ക് അടച്ചു കൊണ്ട് ഒരേ സമയം നാലു ശക്തമായ മോട്ടറുകള്‍ ഉപയോഗിച്ചു മൊത്തം വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു, ശേഷം ക്രൈയിന്‍ ഉപയോഗിച്ച് പുറകില്‍ എന്‍ജിന്‍ ഭാഗം ഉയര്‍ത്തി.രണ്ടു ദിവസം കൊണ്ട് ലീക്ക് അടച്ചു മുഴുവൻ വെള്ളവും പുറത്ത് കളയാന്‍ പറ്റി. ശേഷം ബോട്ട് പൂര്‍ണ്ണമായും മുകളിലേക്ക് ഉയര്‍ത്തി  തുടർനടപടികൾക്ക് വേണ്ട രീതിയിൽ ബോട്ട് സജ്ജീകരിച്ചിട്ടാണ് നന്മ കൂട്ടം പ്രവർത്തകർ തിരികെ പോയത്...

കേരളം

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ്; ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി MVD

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സെറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു. നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന് എംവിഡി.

കോട്ടയം

ഗാന്ധിജയന്തി ക്വിസ് മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലയിലെ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 19ന് രാവിലെ 10.30 ന് കോട്ടയം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ചാണ് ജില്ലാതല ക്വിസ് മത്സരം. മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരെ പങ്കെടുപ്പിച്ച് സംസ്ഥാനതല ക്വിസ് മത്സരം തിരുവനന്തപുരത്തുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ആസ്ഥാനത്തു വച്ചു നടത്തും. 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിലായിരിക്കും ക്വിസ്. ഒരു സ്‌കൂളിൽ നിന്നു രണ്ടുകുട്ടികളെ വീതം ഉൾപ്പെടുത്തി പങ്കെടുക്കാം. താൽപര്യമുള്ള സ്‌കൂളുകൾ കുട്ടികളുടെ വിവരങ്ങൾ (ഫോൺ നമ്പർ സഹിതം) ഒക്‌ടോബർ 16ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി ഓഫീസിൽ നേരിട്ടോ 0481 2560586,9446484662 എന്നീ ഫോൺ നമ്പറുകൾ വഴിയോ poktm@kkvib.org poktmkhadi@gmail.com എന്നീ ഇ മെയിലുകൾ വഴിയോ രജിസ്റ്റർ ചെയ്യാം.

കേരളം

റോഡിൽ വച്ച് കൂളിങ് ഫിലിം വലിച്ചു കീറരുത്; വാഹന ഉടമകളെ അപമാനിക്കരുത്; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇത് പാലിക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി അനുമതിയുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഈ വിധി പാലിക്കണം. വഴിയിൽ തടഞ്ഞു നിർത്തി കൂളിങ് ഫിലം വലിച്ചു കീറുന്നത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്.മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി ആണ് കോടതി നിർദേശിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, രോഗികൾ എന്നിവർക്ക് ചൂട് അസഹനീയമാണ്.ആരെങ്കിലും നിയമലംഘനം നടത്തിയെങ്കിൽ പോലും ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം

സഫലം 55 പ്ലസ് കുടുംബ സംഗമം നടത്തി.

പാലാ : സഫലം 55 പ്ലസ് കുടുംബ സംഗമം വിവിധ പരിപാടികളോടെ മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ ആശ്രമത്തിൽ വെച്ച് നടത്തി.ലേബർ ഇന്ത്യ ഗ്രൂപ്പ്  ചെയർമാൻ ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,ട്രഷറർ പി.എസ്.മധുസൂദനൻ, ആർ. കെ.വളളിച്ചിറ,സുഷമ രവീന്ദ്രൻ,സുകുമാരി രാജു,ആനന്ദ ചന്ദ്രൻ,ഡോ.ഗ്ലോറി മാത്യു, പ്രഫ.ഫിലോമിന, കെ.ബി.മനോജ്,ഹാൻസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.സോഫിയ ജോഷി, കെ.എസ്.രാഗിണി, എം. കെ.മോഹനൻ,എൻ. ജി.രവി, സി. ജെ.ജോഷി തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സഫലം അംഗങ്ങളുടെ മേൽനോട്ടത്തിൽ തുടങ്ങുന്ന പച്ചക്കറിത്തോട്ടത്തിൽ ജോർജ് കുളങ്ങര ആദ്യവിത്തുകൾ വിതച്ചു.

പ്രാദേശികം

അരുവിത്തുറ വോളിക്ക് നാളെ തുടക്കം

അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സംഘടിപ്പിക്കുന്ന അരുവിത്തുറ വോളിക്ക് ബുധനാഴ്ച്ച 2.30ന്   തുടക്കമാകും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എം.എൽ.എ. മാണി സി കാപ്പൻ കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,  കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിക്കും. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളുംമത്സരത്തിൽ മാറ്റുരക്കും. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാല, സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻറ് തോമസ് കോളേജ് പാലാ, എസ് എം ജി കോളേജ് ചെങ്ങലൂർ എസ്സ് എച്ച് കോളേജ് തേവര , സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം,  ഡി ഐ എസ് ടി കോളേജ് അങ്കമാലി, ശ്രീ നാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻ സേവിയേഴ്സ് കോളേജ് ആലുവ, അസംഷൻ കോളേജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.

പ്രാദേശികം

എം.ഇ.എസ് കോളേജിൽ പരിശീലന പരിപാടി നടത്തി.

ഈരാറ്റുപേട്ട :കേരള സർക്കാരിൻ്റ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരള  നഗരസഭയിൽ നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി  എം.ഇ.എസ്കോളജിലെ എൻ. എസ്.എസ്  വളണ്ടിയർമാർക്ക് പരിശീലനം നൽകി.  പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ട്രൈനർഅശോക് കുമാർ വി.എം ക്ലാസെടുത്തു.മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് വി.എം അഷ്റഫ്, ജോഷി താന്നിക്കൽ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ഫഹ്‌മി സുഹാന നേതൃത്വം നൽകി. 50 വിദ്യാർത്ഥികൾ പങ്കെടുത്തു .

പ്രാദേശികം

ആരാംപുളി-എടവര റോഡ് ഉദ്ഘാടനം ചെയ്തു.

 ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആരാംപുളി- എടവര റോഡിന്റെ ഗതാഗത യോഗ്യമല്ലാതിരുന്ന ഭാഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത് ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ സുശീല മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ,  കെ. സി ചാക്കോ കൊല്ലംപറമ്പിൽ,  ജോർജ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.  പൊതുമരാമത്ത് റോഡ് ആയ  മാളിക ദേവീക്ഷേത്രം -രക്ഷാഭവൻ റോഡിൽ നിന്നും ആരംഭിച്ച് ആരാംപുളി, എടവര ഭാഗങ്ങളിലൂടെ കടന്ന് കരിമ്പനോലി,  ചെമ്മലമറ്റം,ഊട്ടുപാറ കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് അടക്കം പോകുന്നതിന് എളുപ്പവഴി ആയ ഈ റോഡ്  പ്രദേശത്തെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്.  കഴിഞ്ഞ പ്രളയ കാലങ്ങൾ മുതൽ റോഡ് ഏറെ താറുമാറായി കാൽനടയാത്ര പോലും കഴിയാത്ത വിധം ജനങ്ങൾ ദുരിതമനുഭവിച്ചു വരികയായിരുന്നു. റോഡിൽ ഏറ്റവും ഗതാഗത ദുഷ്കരമായ ഭാഗം എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തതോടുകൂടി ഈ റോഡ് വഴിയുള്ള യാത്ര സൗകര്യം ഏറെ മെച്ചപ്പെട്ടിരിക്കുകയാണ്.  തന്മൂലം പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്. ത്രിതല പഞ്ചായത്ത് ഫണ്ടുകൾക്കൊപ്പം എംഎൽഎ ഫണ്ട് കൂടി വിനിയോഗിച്ച് നിയോജകമണ്ഡലത്തിലെ പരമാവധി ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് തീവ്രശ്രമം നടത്തി വരികയാണെന്നും,  ഇതുപ്രകാരം ഒട്ടേറെ ഗ്രാമീണ റോഡുകൾ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതായും ഉദ്ഘാടനം പ്രസംഗത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി