വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ല; ആരോഗ്യ മന്ത്രാലയം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോ​ഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വി​​ദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

കേരളം

ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ചു; സിഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച സിഐയെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനാണ് സ്ഥലംമാറ്റം. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. നടപടിക്ക് ആസ്പദമായ സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന്, പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാല്‍, മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം

അതിശക്തമായ മഴയ്ക്കുള്ള സാധ്യത : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു മണിയുടെ മഴ മുന്നറിയിപ്പില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യത്തില്‍ വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. ബുധനാഴ്ച ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.  

പ്രാദേശികം

'ആസാദി കാ അമൃതോത്സവ്'; അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃതോത്സവത്തിനോടനുബദ്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്യത്തിന്റെ 75 വർഷങ്ങളെ പ്രതിനിധികരിച്ച് 75 വിദ്യാർത്ഥികളും കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിലും അദ്ധ്യാപകരും സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കാളികളായി. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡെന്നി തോമസ്, ഡോ . നീനു മോൾ സെബാസ്റ്റ്യൻ, വോളണ്ടിയർ സെക്കട്ടറിമാരായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. തൊടുപുഴ ഐ എം എ യുമായി സഹകരിച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രാദേശികം

ലിംഗ സമത്വ വാദം: ജാഗ്രത അനിവാര്യം; കേരള മുസ്‌ലിം ജമാഅത്ത്

ഈരാറ്റുപേട്ട : മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായ ദ്വിലിംഗ പൊതുബോധത്തിന് പകരം ലിംഗ സമത്വം എന്ന കാഴ്ചപ്പാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും,  തലമുറകളിലെ അധാർമികതക്ക്  അത് വഴിവെക്കും എന്നും ഇത്തരം ആശയങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സർക്കാർ ശ്രമങ്ങൾ പുനഃപരിശോധിക്കണമെന്നും  കേരള മുസ്‌ലിം ജമാഅത്ത് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. ലിംഗ സമത്വം എന്നത് രണ്ടാം തരംഗ ഫെമിനിസത്തിന്റെ ഉല്പന്നമാണ്.സ്ത്രീ എന്ന നിലയിൽ തന്നെ അന്തസും ആഭിജാത്യവും ഉണ്ട് എന്ന തിരിച്ചറിവ് നൽകുന്നതിന് പകരം പുരുഷനാണുത്തമൻ അവനെപ്പോലെ ആവണം എന്ന ആത്മനിന്ദയുടെ ഭാഗമായാണ് ഇത്തരം ആശയം ഉയർന്നുവരുന്നത്.ഇത്‌ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത നാസ്തികരും, നവ ലിബറലിസവും ഇത്തരം ആശങ്ങൾക്ക് ആക്കം കൂട്ടുകയാണ്. അധികാരത്തിന്റെ ഓരം ചേർന്ന് ഇത്തരം ചിന്താഗതികൾ പൊതുസമൂഹത്തിൽ കുത്തിവെക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടന്നുവരികയാണ്. പാശ്ചാത്യൻ ലിബറലിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ട അപരിഷ്‌കൃത സംസ്കാരങ്ങളുടെ ഭാഗമാണ് ജെന്റർ ന്യുട്രൽ ആൺപെൺ കൂടിക്കലരൽ കൊണ്ട് മാത്രം സമത്വം ഉണ്ടാവുന്നില്ല .വേഷത്തിലും ഇടപഴക്കത്തിലും മാത്രം സമത്വം ഒതുക്കി മറ്റ് മൗലികമായ എല്ലാ അവകാശങ്ങളും സ്ത്രീക്ക് തടഞ്ഞുവെക്കുന്ന നയമാണ് ഇന്നുള്ളത്. ഇതിനെതിരെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും യോഗം വിലയിരുത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഈരാറ്റുപേട്ട സംസം ഓഡിറ്റോറിയത്തിൽ  നടത്തിയ 'തഅദീബ് ' ജില്ലാ ശില്പശാല പ്രസിഡന്റ്‌ കെഎം മുഹമ്മദിന്റെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതിയംഗം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്‌തു. വി എച് അലിദാരിമി, ടി കെ അബ്ദുൽ കരീം സഖാഫി ഇടുക്കി വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,സഅദ് അൽ ഖാസിമി,അബ്ദുറഹ്മാൻ സഖാഫി,താഹ മുസ്‌ലിയാർ ,ലിയാഖത്ത് സഖാഫി,ഷാജഹാൻ സഖാഫി,സിഎം ഷമീർ ,സൈനുദ്ധീൻ ഇളംകാട്,സംസാരിച്ചു.

കേരളം

വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

കോട്ടയം: വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഈ നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്. വൈക്കത്ത് മൂന്നാം തവണയാണ് ഇത്തരത്തിൽ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.

കേരളം

ഇടുക്കിയിൽ നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഇടുക്കി: നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ഷാനവാസ് എം. ജെ. സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എ യും 20 ഗ്രാം ഉണക്കക്കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. 

കേരളം

വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി, ലൈംഗിക ചുവയോടെയുള്ള സംസാരം; ഇടുക്കിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്

കഞ്ഞിക്കുഴി: ഇടുക്കിയിൽ എൻഎസ്എസ് ക്യമ്പിനെത്തിയ വിദ്യാ‍ർത്ഥിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാധിക്ഷേപം.  അധ്യാപകനെതിരെ കഞ്ഞിക്കുഴി പൊലീസ് പോക്സോ കേസെടുത്തു. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് കേസ് എടുത്തത്.  പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ‌ആർ വിശ്വനാഥ്. പരാതി ഒതുക്കി തീർക്കാൻ സഹ വിദ്യാ‍ര്‍ത്ഥിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു.  സംഭവം നടന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെയാണ് സഹവിദ്യാര്‍ത്ഥി അധ്യാപകനോട് ഇക്കാര്യം ഫോണില്‍ സംസാരിച്ചത്. അപ്പോഴാണ് വിദ്യാര്‍ത്ഥിയോട് ഇയാള്‍ ക്ഷമാപണം നടത്തുന്നത്. അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തിട്ടുണ്ട്.