വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി.മുതിർന്ന വോട്ടർ കൂടിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെയും വീട്ടിൽ സന്ദർശിച്ച് ജില്ലാ കളക്ടർ എന്യൂമറേഷൻ ഫോം നൽകി.   ഭിന്നശേഷിക്കാരനായ തിരുനക്കര സ്വദേശി വടക്കേടത്തു വാര്യത്ത് ഉണ്ണികൃഷ്ണൻ, കാരാപ്പുഴ മാളികപ്പീടികയിലെ 97 വയസ് പിന്നിട്ട ചെല്ലപ്പൻ, ഭാര്യ ജാനകി, മാളികപ്പീടികയിലെ 90 വയസുള്ള മണിയമ്മ, പനച്ചിക്കാട് മലവേടൻ കോളനിയിലെ ചെല്ലമ്മ എന്നിവരുടെ വീടുകളിലും ഫോം നൽകുന്നതിനായി കളക്ടറെത്തി. ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിനുമായി നവംബർ നാലു മുതൽ ഡിസംബർ നാലുവരെയാണ് ബി.എൽ.ഒമാർ ഭവനസന്ദർശനം നടത്തുന്നത്. ഈ വർഷം വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും എന്യൂമറേഷൻ ഫോം നൽകും. ബി.എൽ.ഒമാർ നൽകുന്ന രണ്ട് ഫോമുകളും പൂരിപ്പിച്ച് നൽകണം.   ഒരു കളർ ഫോട്ടോയും(നിർബന്ധമല്ല) ഫോമിൽ പതിക്കാം. ഫോം പൂരിപ്പിക്കാൻ ബി.എൽ.ഒമാരുടെ സഹായം തേടാം. ഓൺലൈനായും ഫോം പൂരിപ്പിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പരിലോ ജില്ലയിലെ ഹെൽപ് ഡെസ്‌കിലോ ബന്ധപ്പെടാം. കോട്ടയം കളക്ട്രേറ്റിലെ ഹെൽപ് ഡെസ്‌ക് നമ്പർ: 0481 256008    

കോട്ടയം

പാലാ മുണ്ടാങ്കലിൽ പോലീസ് വാഹനം അപകടത്തിൽ പെട്ട് എസ്.ഐ ഉൾപ്പെടെ 3 പോലീസുകാർക്ക് പരിക്ക്

കോട്ടയം :പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4.30 ഓടെ യാണ് പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ ഭാഗത്തു വെച്ച് അപകടം സംഭവിച്ചത്. ട്രാഫിക് എസ്ഐ.നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്, സെബിന്റെ കാലിന് ഓടിവ് സംഭവിച്ചതായും മുഖത്ത് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മറ്റ് രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം നവംബർ മൂന്നിന് തുടക്കമാവും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം 3, 4, 5, 6 തീയതികളിൽ പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ 15 വേദികളിലായി നടക്കും. 76 വിദ്യാലയങ്ങളിലെ 3,500ലേറെ വിദ്യാർഥികൾ കലാമേളയിൽ മാറ്റുരയ്ക്കും.ഗോത്രവർഗ കലകളിലെ മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യദിനത്തിൽ രചനാമത്സരങ്ങളോടൊപ്പം സ്റ്റേജ് മത്സരങ്ങളും നടക്കും. പ്രധാനവേദിയായ പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, നേഴ്സറി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിലായി മത്സരങ്ങൾ അരങ്ങേറും.പൂർണമായും ഗ്രീൻപ്രോട്ടക്കോൾ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.  നവംബർ 4ന് രാവിലെ 9 മണിക്ക് പ്രധാനവേദിയിൽ ഉപജില്ലാ കലോത്സവം ആൻ്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് സ്കൂൾ മാനേജർ റവ. ഫാ ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി കലോത്സവ വിശദീകരണം നൽകും.  സമാപനസമ്മേളനം നവംബർ 6 വ്യാഴം വൈകുന്നേരം നാലുമണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. സെൻറ് ആൻറണീസ് സ്കൂൾ മാനേജർ റവ. ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുമാരി മീനാക്ഷി അനൂപ് മുഖ്യാതിഥിയായി പങ്കെടുക്കും. പൂഞ്ഞാർ-തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തും. കലോത്സവം നടത്തിപ്പിനായി 12 വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. കലാമേളയുടെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഈരാറ്റുപേട്ട എ ഇ ഒ ഷംലബീവി പറഞ്ഞു. ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, പ്രോഗ്രാം കൺവീനർ പ്രിൻസ് അലക്സ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി എസ് റമീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കോട്ടയം

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകിയില്ല; ക്ലിയർ ട്രിപ്പ് കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകാതിരുന്ന ക്ലിയർ ട്രിപ്പ് ഡോട്ട് കോം എന്ന ഓൺലൈൻ യാത്രാ ഏജൻസിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. വലവൂർ സ്വദേശിയായ ആൽബർട്ട് ജെ. തോമസാണ് പരാതിക്കാരൻ. സുഹൃത്തുക്കളുമായി യാത്ര പോകുന്നതിനായി 2023 ജൂൺ 15ന് കൊച്ചിയിൽനിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കുള്ള എട്ട് ടിക്കറ്റുകൾ ക്ലിയർ ട്രിപ്പ് ഡോട്ട് കോം വഴി 3,03,075 രൂപയ്ക്ക് ആൽബർട്ട് ബുക്ക് ചെയ്തിരുന്നു. ക്ലിയർട്രിപ്പ്് നൽകിയ യാത്രാവിവരങ്ങളിൽ ബുക്കിംഗ് സ്റ്റാറ്റസ് കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിക്കാരന് ടിക്കറ്റ് ലഭിച്ചില്ല. ഇതേത്തുടർന്നു ക്ലിയർ ട്രിപ്പിനെ ഒന്നാം എതിർകക്ഷിയായും എത്തിഹാദ്് എയർവേയ്സ്, ഫെഡറൽ ബാങ്കിന്റെ പാലാ ശാഖ എന്നിവരെ രണ്ടുമൂന്നും കക്ഷികളാക്കി കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.  എതിർകക്ഷികൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച കമ്മീഷൻ എത്തിഹാദ് എയർവേയ്സ് ക്ലിയർട്രിപ്പിന് ടിക്കറ്റ് അനുവദിച്ചതായും താമസം വരുത്താതെ ടിക്കറ്റ് വിതരണം ചെയ്യേണ്ട ഉത്തരവാദിത്വം ക്ലിയർ ട്രിപ്പ് കമ്പനിക്കാണെന്നും കണ്ടെത്തി. അതിനാൽ പരാതിക്കാരന് വിമാന ടിക്കറ്റ് തുകയായ 3,03,075 രൂപ 2023 ഒക്ടോബർ നാലു മുതലുള്ള പലിശ ഉൾപ്പെടെ നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവ് ഇനത്തിൽ 5000 രൂപയും നൽകാനും അഡ്വ. വിഎസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു

കോട്ടയം

തലനാട് ഇല്ലിക്കൽ കല്ല് റൂട്ടിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടു.

തലനാട്: ആലപ്പുഴയിൽ നിന്നും ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം രണ്ട് മണിയോടെ ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്നും തെന്നി മാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.പരിക്ക് പറ്റിയവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീം നന്മക്കൂട്ടം പ്രവർത്തകർ, നാട്ടുകാർ, തലനാട് പഞ്ചായത്ത് അംഗങ്ങൾ, തീക്കോയി KSEB ജീവനക്കാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കോട്ടയം

കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ

പാലാ :കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ.പാലാ ചെത്തിമറ്റം സ്വദേശി അലൻ തോംസൺ. പുലിയന്നൂർ സ്വദേശി മോഹനൻ പനയ്ക്കൽ. ഹരികൃഷ്ണൻ കളപുരയ്ക്കച്ചാലിൽ എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ കേരള പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ടിന്റെ ഭാഗമായാണ് ഇവർ പാലാ പോലീസിന്റെ പിടിയിലായത്..പ്രതികൾ നിരവധി പേരിൽ നിന്നായി ഏകദേശം രണ്ട് കോടിയിൽ അധികം രൂപ തട്ടിച്ചതായാണ് ലഭിക്കുന്ന വിവരം..പ്രതികളെ ഇന്ന് രാവിലെ പാലാ കോടതിയിൽ ഹാജരാക്കി. !

കോട്ടയം

എസ് ഐ ആർ, ജനാധിപത്യത്തിന്റെ ആത്മാവിനെതിരെയുള്ള കടന്നുകയറ്റം,സമസ്ത.

കോട്ടയം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ മുതൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ്  റിവിഷൻ (എസ് ഐ ആർ) ജനാധിപത്യ പ്രക്രിയയെ തകർക്കാനും പൗരവകാശത്തിന്റെ അടിത്തറക്ക് നേരെയുള്ള വെല്ലുവിളിയും ആണെന്നും, അതിനാൽ വോട്ടർ പട്ടിക പുതുക്കൽ നിർത്തിവെച്ച് പുന പരിശോധന നടത്തണമെന്നും സമസ്ത കോട്ടയം ജില്ലാ പണ്ഡിത ശില്പശാല പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എസ് ഐ ആർ ആശങ്കപ്പെടുത്തുന്നതാണ്. ഇരട്ടിപ്പുകളും, മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് ഈ നടപടി എന്ന് അവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് പാർശ്വവൽകൃത പൗരന്മാരുടെ വോട്ടവകാശം ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പ്രേരിത ഗൂഢലക്ഷ്യമായി  ഇത് കണക്കാക്കപ്പെടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽകുമ്പോൾ ഉള്ള ഈ നടപടി അതിന്റെ ഉദ്ദേശിച്ചത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.ആദ്യമായി എസ് ഐ ആർ നടപ്പാക്കിയ ബീഹാറിൽ അറുപത്തി അഞ്ചു ലക്ഷം ദളിതർ, സ്ത്രീകൾ, ന്യുനപക്ഷങ്ങൾ ഉൾപ്പെടുന്ന പൗരന്മാരുടെ  വോട്ടവകാശം ഇല്ലായ്മ ചെയ്തത് ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഏതൊരു പൗരനും മതം ഭാഷ പ്രദേശം എന്നിവ പരിഗണിക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ട്. അതിനെ തകർക്കുന്ന ഏത് ശ്രമത്തെയും ചെറുത്തു തോല്പിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.അത് ജനാധിപത്യ സംവിധാനങ്ങൾക്ക് കാവൽ നിൽക്കാനുള്ള അവരുടെ ബാധ്യത കൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. "മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യയത്തുൽ ഉലമയുടെ കോട്ടയം ജില്ലാ ഘടകം നടത്തിയ പണ്ഡിത ശിൽപശാല ജില്ലാ പ്രസിഡന്റ്‌ എ എ അബ്ദുൽ അസീസ് സഖാഫി എന്തായാറിന്റ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്തു. യമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരം ഇടപെട്ടത് ഈ മനുഷ്യത്വത്തിന്റെയും, മാനവികതയുടെയും ഭാഗമായിട്ടാണെന്നും,മാനവികത അടിസ്ഥാന തത്വമായി പരിഗണിച്ചാണ് 100 വർഷമായി സമസ്ത ഇവിടെ പ്രവർത്തിക്കുന്നത് എന്നും, മതത്തിന്റെ പേരിൽ ഇതര വിഭാഗത്തെ ആക്ഷേപിക്കുന്നത് മാനവികതക്ക് എതിരാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പിഎം അനസ് മദനി സ്വാഗതം ആശംസിച്ചു. എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, വി എച്ച് അബ്ദുൽ റഷീദ് മുസ്‌ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, സിയാദ് അഹ്സനി, അബ്ദുസ്സലാം ബാഖവി, അൻവർ മദനി അലി മൗലവി കുമളി, ഹാരിസ് സഖാഫി, സലീം സഖാഫി, യഅഖൂബ് നഈമി,സഅദ് അൽ ഖാസിമി. തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്ന് 14 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലാ സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്നു വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പ്രധാന മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ഗാലറിയാണ് തകർന്നു വീണത്.വിദ്യാർഥികൾ കയറി ഫോട്ടോയെടുക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടനെ തന്നെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .14 വിദ്യാർത്ഥികളെയാണ് പരിക്കേറ്റനിലയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും എക്സ്റേ പരിശോധനയ്ക്കു വിധേയരാക്കി കൊണ്ടിരിക്കുകയാണ് ആർക്കും ഗുരുതരമായ പരിക്കുകളില്ല .പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മാണി സി കാപ്പൻ എം എൽ എ യും കുട്ടികളെ സന്ദർശിച്ചു.