വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയത്ത് 'എന്റെ കേരളം' പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്.45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. മേളയിൽ കലാസാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സംഗമങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, മിമിക്രിയും ഗാനമേളയും ഡാൻസ് ഫ്യൂഷനുമുള്ള അക്മ മെഗാഷോ,സൂരജ് സന്തോഷ് ലൈവ് ബാൻഡ്, രൂപ രേവതിയുടെ വയലിൻ ഫ്യൂഷൻ സംഗീതപരിപാടി, അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും എന്നീ പരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര – പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന വിപണമേള, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക വിനോദ പരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തലുകൾ, ടൂറിസം – ക്യാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്‌കൂൾ മാർക്കറ്റ്, കായിക വിനോദ പരിപാടികൾ, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവയും മേളയുടെ ഭാഗമാണ്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.

കോട്ടയം

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഇടുക്കി വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു പുള്ളിക്കാനം ഡി.സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാട്ടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു.    

കോട്ടയം

യാത്രയയപ്പ് നൽകി.

പാലാ : വയനാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗൽ വോളണ്ടിയർമാരുടയും പാനൽ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിട്ട.ജില്ലാ ജഡ്ജിഎ. എൻ.ജനാർദനൻ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഡൊമിനിക് ജോർജ്,സെക്രട്ടറി അഡ്വ.റോജൻ ജോർജ്,ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,അഡ്വ.ഹരിമോഹൻ,ജോസ് അഗസ്റ്റിൻ,സുധാ ഷാജി,പ്രകാശ് എം. യു,ജയിംസ് മാത്യു,ജ്യോതി മുജീബ് എന്നിവർ പ്രസംഗിച്ചു. നുസൈഫ മജീദ്,വിജയകുമാരി ,സുഷമ  എന്നിവർ പങ്കു എടുത്തു. കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാൻ മറുപടി പ്രസംഗം നടത്തി.ജഡ്ജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രാദേശികം

ജോബ് സ്റ്റേഷന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു

ഈരാറ്റുപേട്ട വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ് സ്റ്റേഷന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വളരെ എളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നല്‍കുകയെന്നതാണ് ജോബ് സ്റ്റേഷന്‍ ലക്ഷ്യമിടുന്നത്. ഈരാറ്റുപേട്ട ബ്ലോക്കിന്‍റെ കീഴില്‍ വരുന്ന 8 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ലോക്കല്‍ റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കും. കൂടാതെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ജോബ് സ്റ്റേഷന്‍റെ ഭാഗമായ ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറ്റോ ജോസ്, ഓമന ഗോപാലന്‍, മിനി സാവിയോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളം

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ 1930ല്‍ വിളിക്കണമെന്ന് പോലിസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ ഒരു മണിക്കൂറിനകം വിവരം അറിയിക്കണമെന്ന് കേരള പോലിസ്. ഇത്തരം കേസുകളില്‍ ആദ്യ ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നും 1930 എന്ന നമ്പറില്‍ വിളിച്ച് വിവരം പറയണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലിസ് വിശദീകരിച്ചു.  

കോട്ടയം

എന്റെ കേരളം പ്രദ‌ർശന മേള- സാംസ്കാരിക ഘോഷയാത്രാ സംബന്ധമായി കോട്ടയത്‌ ഗതാഗത നിയത്രണം

1.⁠ ⁠M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റെ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍  തിരുവാതുക്കല്‍,    അറുത്തൂട്ടി വഴി പോവുക.  2.⁠ ⁠M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും    വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയില്‍ക്കടവ് വഴി മനോരമ    ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക.  വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.  3.⁠ ⁠MC റോഡെ നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M L റോഡെ കോടിമത ഭാഗത്തേക്ക്   പോവുക. കഞ്ഞിക്കുഴി പോകേണ്ട വാഹനങ്ങൾ റെയിവേ സ്റ്റേഷൻ വഴി ലോഗോസിലെത്തി പോവുക. 4 ഏറ്റുമാനൂർ നിന്നും വരുന്ന വലിയ വാഹനങ്ങൾ ഗാന്ധിനഗറിൽ നിന്ന് തിരിഞ്ഞ് ചുങ്കം, ചാലുകുന്ന്, അറുത്തുട്ടി വഴി തിരുവാതുക്കൽ എത്തി സിമന്റെ കവല വഴി പോവുക 5 കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്സ്     ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.  6.⁠ ⁠നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക  7.⁠ ⁠കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍      കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ്  ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്,ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.  8.⁠ ⁠R R JUCTION – നിൽ നിന്നും  എല്ലാ വാഹനങ്ങളും തിരുനക്കര സ്റ്റാൻറ്റുവഴി ചിത്രാ സ്റ്റുഡിയോയുടെ മുൻവശത്തുകൂടി ബേക്കർ ജംഗ്ഷനിലെത്തി പോവുക.  9.⁠ ⁠കുമരകം റോഡേ വരുന്ന എല്ലാ വാഹനങ്ങളും ബേക്ക‍‌ർ ജംഗഷനിൽ നിന്നും M C റോഡേ സീയേസ് ജംഗ്ഷനിലെത്തി നാഗമ്പടം വഴി പോവുക. 10.⁠ ⁠K K റോഡേ വരുന്ന KSRTC ഒഴികെയുള്ള ബസ്സുകൾ കളക്ട്രേറ്റ് ജംഗഷനിൽ നിന്ന് തിരി‍‍ഞ്ഞ് ലോഗോസ് വഴി നാഗമ്പടം സ്റ്റാൻറ്റിലേക്കും അവിടെ നിന്നും തിരിഞ്ഞ് മുൻസിപ്പൾ പാ‍ർക്കിനു മുൻവശത്തുവന്ന് ഇടതു തിരിഞ്ഞ് ലോഗോസ് ജംഗഷൻ വഴി പോകേണ്ടതാണ്

കോട്ടയം

അമിത്തിന് ഉണ്ടായിരുന്നത് കടുത്ത പക; കോട്ടയത്തെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട്‌

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത് പൊലീസിന് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ . കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന കടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്നു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച കേസിലും, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിരുന്നു. തുടർന്ന് അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.

കേരളം

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ്; സംസ്ഥാനത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ- ഹെല്‍ത്ത് നടപ്പിലാക്കിയത്. മുഴുവന്‍ ആശുപത്രികളും ഇ- ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇ-ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇ- ഹെല്‍ത്ത് സേവനം ലഭിക്കുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇതുവരെ 2.61 കോടിയിലധികം ജനങ്ങള്‍ ഇ- ഹെല്‍ത്തിലൂടെ സ്ഥിര യുഎച്ച്‌ഐഡി രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.51 കോടിയിലധികമാണ് ചികിത്സ തേടിയത്. 13.98 ലക്ഷം പേരാണ് ഇ- ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 3.39 കോടിയിലധികം പ്രീ ചെക്കപ്പ്, 8.16 കോടിയിലധികം ഡയഗ്നോസിസ്, 5.31 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.82 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും ഇ- ഹെല്‍ത്തിലൂടെ നടത്തി. ഇ- ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയും. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇ ഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.  ⭕എങ്ങനെ യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?  ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും.  ⭕എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?  ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്.  സംശയങ്ങള്‍ക്ക്  ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.