വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് രക്ഷിതാക്കളുടെ അനുമതി വേണം: സോഷ്യൽ മീഡിയ നിയമങ്ങളുടെ കരട് പുറത്ത്

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023ന്റെ കരട് രൂപം പുറത്ത്. MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു. എന്നാൽ ഇത് ലംഘിച്ച് കുട്ടികൾ ഇത് ലംഘിച്ച് കുട്ടികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് നിയമത്തിന്റെ കരടിൽ പറയുന്നില്ല. കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട  നഗരോത്സവത്തിൽ വ്യാപക അഴിമതി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റി സംഘടിപ്പിച്ച   നഗരോൽസവത്തിന്റെ പേരിൽ  വ്യാപകമായി അഴിമതി.അതിനു നേതൃത്വം കൊടുക്കുന്നത് യുഡിഎഫ് ഭരണസമിതി യാണെന്നും  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.നഗരോത്സവത്തിന്റെ പേരിൽ നാട്ടിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും  കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് രസീതില്ലാതെ നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പൈസ വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നഗരോത്സവത്തിന്  കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. എന്നാൽ അതിൽനിന്നും  വ്യത്യസ്തമായി  അഴിമതിയുടെ പേരിലും, കൃത്യമായി കണക്ക് അവതരിപ്പിക്കാത്തതിന്റെയും പേരിൽ ഇത്തവണ വ്യാപാരി സമൂഹം വിട്ടുനിൽക്കാൻ നിർബന്ധിതരായി.മുനിസിപ്പൽ ഫണ്ട്‌ ഇല്ലാ എന്ന പേരിൽ ഭവന നിർമാണവും, റോഡ് നിർമാണവും,പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സേഫ്റ്റി ടാങ്ക് പൊട്ടിയൊലിക്കുന്നത് പരിഹാരം കാണുന്നതിനും മുനിസിപ്പൽ ഓഫിസ് നിർമ്മാണം ക്ഷേമ പ്രവർത്തങ്ങൾ  തുടങ്ങിയവ എല്ലാം  മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഇത് സംഘടിപ്പിച്ചിരിക്കുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമാണ്.നഗരോത്സവത്തിലെ പരിപാടികൾ ബുക്ക് ചെയ്യുന്നത് വഴി വലിയ തുകയാണ് ഇടനിലക്കാർ ചമഞ്ഞ് യുഡിഎഫ് കൗൺസിലർമാർ വാങ്ങുന്നത്.ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് ഇവർ കൊടുക്കുന്ന തുകയെക്കാൾ വളരെ കൂടിയ തുകയാണ് സ്പോൺസർ ചെയ്യുന്നവരിൽ നിന്ന് മുൻസിപ്പാലിറ്റി വാങ്ങിയെടുക്കുന്നത്.അഴിമതിക്ക് പൂർണപിന്തുണ ആദ്യം മുതൽ നൽകിയ എസ് ഡി പി ഐ ജനങ്ങൾ നഗരോത്സവത്തിന് എതിരായപ്പോൾ വാർത്ത സമ്മേളന നാടകം കളിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്..നാടിന്റെ മഹോത്സവമാവേണ്ട ഈ പരിപാടിയിൽ വ്യാപകമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ ഈ കൊള്ളയുമായി  സിപിഐഎം നു യാതൊരു ബന്ധവും ഇല്ലെന്നും സിപിഐഎം വിട്ടുനിൽക്കുമെന്നും യുഡിഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കൊള്ളക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന വിധത്തിൽ കണക്കുകൾ അവതരിപ്പിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ ഈ കൊള്ളക്ക് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ വൈസ് ചെയർമാൻ ഉൾപ്പെടെ ഇതുമായി സഹകരിക്കുന്ന ജനപ്രതിനിധികൾക്കും  സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു

പ്രാദേശികം

നഗരോത്സവത്തെക്കുറിച്ചുള്ള പരാതികൾക്ക് മറുപടി പറയണം -വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: നഗരത്തിന് ഉത്സവപ്രതീതി പകർന്ന് നൽകി നടത്തുന്ന നഗരോത്സവത്തെ കുറിച്ച് ജനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾക്ക് മറുപടി നൽകാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഫണ്ട് വരവ് ചിലവ് കണക്കുകൾ സുതാര്യമല്ലെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാകുന്നില്ല എന്നുമാണ് പ്രധാനമായും ഉയർന്ന് വരുന്ന ആക്ഷേപം. ഫണ്ടിന്റെ ഉറവിടവും അത് ചിലവഴിച്ചതിന്റെ വൗച്ചറും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് നഗരോത്സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി സാജിദ് കെ.എ, ട്രഷറർ നോബിൾ ജോസഫ്, വി.എം ഷഹീർ, യൂസഫ് ഹിബ, എസ്.കെ നൗഫൽ, സഹല ഫിർദൗസ് എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസം

പഠനയാത്രയിൽ അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി

പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ തുക നിശ്ചയിക്കേണ്ടതാണെന്നും വിദ്യാർഥികൾക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ് ഒപ്പിട്ട സർക്കുലർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.  നിലവിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി പഠനയാത്രകൾ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവായി വൻതുക നിശ്ചയിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ, സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകാൻ കുട്ടികളെ നിർബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു നിർത്തുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി സർക്കുലർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയിൽ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാൽ അതിന്റെ സാമ്പത്തികബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കണം- ഉത്തരവ് പറയുന്നു.ഈ നിർദേശങ്ങൾ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നുണ്ട്. സ്കൂളുകളിലെ പഠനയാത്ര നടത്തുന്നത് സംബന്ധിച്ച് സർക്കാർ മുമ്പു നൽകിയ മാർഗനിർദ്ദേശങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. പതിനഞ്ച് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ/ അധ്യാപിക ഉണ്ടാവണമെന്നാണ് ചട്ടം. യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാഹനത്തിന്റെ വിശദാംശങ്ങൾ (ഇൻഷൂറൻസ്, ഫിറ്റ്നസ്, പെർമിറ്റ്), ഡ്രൈവറുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി നൽകുകയും വേണം.പഠനയാത്രയ്ക്ക് പി.ടി.എ തീരുമാനം, കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉണ്ടാവണം. പ്രധാനാധ്യാപകർ അതു സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. രാത്രിയാത്ര പാടില്ല. യാത്ര കഴിഞ്ഞുവന്നാൽ വിശദമായ ടൂർ റിപ്പോർട്ട് നൽകുകയും വേണം.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് -ഡിബേറ്റ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് നടക്കുക. ഒരു സ്കൂളിൽ നിന്നും രണ്ട് അംഗങ്ങളുള്ള ഒരു ടീമിനാണ് പങ്കെടുക്കാവുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടീമിന് 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനമായി നൽകും. രണ്ടാം സമ്മാനാർഹർക്ക് 3000 രൂപ ക്യാഷ് പ്രസും മൊമെന്റോയും നൽകും. മൂന്നാം സമ്മാനാർഹർക്ക് 1500 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും ആണ് നൽകുക. 6-ാം തീയതി തിങ്കളാഴ്ച വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. സുജ എം.ജി : +91 70124 67834, ഖലീൽ മുഹമ്മദ് : 98475 52134, എലിസബത്ത് തോമസ് : +91 81139 87242.

പ്രാദേശികം

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പിണ്ണാക്കനാട്: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ആനക്കല്ല് സ്വദേശി ബിജോയ് ബാബുവിനെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

കേരളം

ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത്. മുൻനിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കുകയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. എന്നാൽ, സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകളും നിയമപരമെന്നുമാണ് നിഗോഷ് കുമാറിന്‍റെ നിലപാട്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് മാർഗരേഖ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.  

കേരളം

കേരളത്തിൽ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.   •⁠  ⁠പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. •⁠  ⁠അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. •⁠  ⁠വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക. •⁠  ⁠യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. •⁠  ⁠ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. •⁠  ⁠ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. •⁠  ⁠കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക