വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് 30 നു മുൻപായി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 76 വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്, മീനച്ചിൽ, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി ബ്ലോക്കിലെ മണർകാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99 വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂർ നഗരസഭയിലെ 18 വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ് സമ്പൂർണഹരിതാഭമായത്. ക്യാമ്പയിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജെ.എസ് ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സെന്റ് ചാവറ തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അൽഫോൺസാ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ് പളളി, കുമരകം ഗ്രാമപഞ്ചായത്തിലെ കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം നഗരസഭയിലെ വൈക്കം ബീച്ച് എന്നീ ആറ് കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ ജില്ലയിൽ മുപ്പത് കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല്, മണർകാട് ഗ്രാമപഞ്ചായത്തിലെ നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് എന്നീ മൂന്നു കേന്ദ്രങ്ങൾ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനവും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കേരളം

31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ്പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം.  2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി http://www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം.  പേര്  ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ http://ec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 

കേരളം

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവയിറങ്ങി

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവയിറങ്ങി. ബുധനാഴഴ്ച‌ പുലർച്ചെ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. യുവാക്കൾ കാറിൽ പോകുന്നതിനിടെ വലതുവശത്തുനിന്ന് കടുവ കാറിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു.കാറിനുള്ളിൽ നിന്ന് തങ്ങൾ ബഹളംവച്ചപ്പോൾ കടുവ ഓടിമറഞ്ഞെന്ന് യുവാക്കൾ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.  

കേരളം

റജബ് പിറന്നു; മിഅ്റാജ് ദിനം 28 ന്*

കോഴിക്കോട് : ജമാദുല്‍ ആഖിർ 29ന് ഇന്ന് (ബുധൻ) റജബ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ റജബ് ഒന്ന് നാളെയും അതനുസരിച്ച്‌ മിഅ്റാജ് ദിനം (റജബ് 27) ജനുവരി 28 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, എന്നിവർ അറിയിച്ചു.  

പ്രാദേശികം

പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ

ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള സര്‍വസന്നാഹങ്ങളുമായി ടീം അപകട സ്ഥലത്തേക്ക് കുതിച്ചു. അവിടെയെത്തിയപ്പോള്‍ പരസ്പരം തിരിച്ചറിയാനാവാത്തവിധം കോടമഞ്ഞും മരം കോച്ചുന്ന തണുപ്പുമായിരുന്നു. ഒരുവേള അന്ധാളിച്ചു നിന്നെങ്കിലും എല്ലാവരും പ്രാര്‍ഥന നിര്‍വഹിച്ച് ഊര്‍ജം സംഭരിച്ച് ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു. റോപ്പുകള്‍ ബന്ധിച്ച് അറുനൂറ് അടിയോളം താഴ്ചയുള്ള കൊക്കയിലേയ്ക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍ മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇവയെയെല്ലാം വകഞ്ഞുമാറ്റി ഹെഡ് ലൈറ്റിന്റെ (ടോര്‍ച്ച്) വെളിച്ചത്തില്‍ അവര്‍ മുന്നോട്ടുനീങ്ങി. ഏതാണ്ട് 350 അടി താഴെയെത്തിയപ്പോള്‍ യുവാവിന്റെ മൃതദേഹം കാണാന്‍ സാധിച്ചു. മറ്റൊരു റോപ്പിലൂടെ സ്ട്രച്ചറും ഇറക്കി. വളരെ പ്രയാസപ്പെട്ട് മൃതദേഹം സ്ട്രച്ചറിലാക്കി ബന്ധിച്ച് സാവധാനം ലക്ഷ്യത്തിലേക്ക് നീങ്ങി. രണ്ടര മണിക്കൂര്‍ നീണ്ട സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയാണ് മൃതദേഹം മുകളിലെത്തിച്ചത്. ഫയര്‍ഫോഴ്‌സ് സംഘവും സന്നദ്ധ സംഘടനകളും നാട്ടുകാരും നന്മക്കൂട്ടത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

മരണം

ഷറഫുന്നിസ (72) നിര്യാതയായി.

ഈരാറ്റുപേട്ട. കാരയ്ക്കാട് കൊടിത്തോട്ടത്തിൽ കൊച്ചുമുഹമ്മദിൻ്റെ ഭാര്യ ഷറഫുന്നിസ (72) നിര്യാതയായി.പരേത കോട്ടയം കോയിപ്പുറം കുടുംബാംഗം മക്കൾ,ഷീന, ഹബീബ് , അസീം,മരുമക്കൾ: റസാക്ക് മoത്തിൽ ,ഷെറിൻ, ഷാമില 'കബറടക്കം നാളെ രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ

കോട്ടയം

ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് തൽക്ഷണം മരിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

പ്രാദേശികം

മരങ്ങൾ മുറിച്ചു മാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എഫ്.എച്ച്.സി പരിസരത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നഗരസഭ ഓഫർ ക്ഷണിച്ചു. ഓഫറുകൾ 2025 ജനുവരി ഏഴ് രാവിലെ 11.30 ന് മുമ്പായി ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ പകർപ്പുൾപ്പെടെ നഗരസഭാ ഫ്രണ്ട് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന ഓഫറുകൾ സ്വീകരിക്കുന്നതല്ല.വിശദവിവരങ്ങൾ പ്രവർത്തി ദിവസം ഈരാറ്റുപേട്ട നഗരസഭാ ആർ2 സെക്ഷനിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിച്ചു.