വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

*ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിറുത്തും

തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള ബി.എഡ് കോഴ്‌സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിൻ്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്‌സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറി. നാലുവർഷ ബി.എഡിൻ്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്സ് ഇല്ലാതാവും. എൽ.പി, യു.പി സ്കൂൾ അദ്ധ്യാപകരാവാനുള്ള രണ്ടുവർഷത്തെ ടി.ടി.സി കോഴ്സ് അടുത്ത വർഷം നിറുത്തും. നീറ്റ് മാതൃകയിൽ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സർക്കാർ നിശ്ചയിക്കും. 2030 മുതൽ നാലുവർഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം. ബി.എ, ബി.എസ്‌സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകൾക്കൊപ്പമാവും നാലുവർഷ ബി.എഡും. ആദ്യവർഷം മുതൽ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷവും വിജയിക്കുമ്പോൾ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്‌സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും. നിലവിൽ കോഴിക്കോട് എൻ.ഐ.ടി, കാസർകോട് കേന്ദ്രസർവകലാശാല എന്നിവിടങ്ങളിൽ നാലുവർഷ ബി.എഡുണ്ട് എൻ.ഐ.ടിയിൽ വാർഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളിൽ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനായിരിക്കും  (എൻ.സി.ടി.ഇ) കോഴ്‌സ് അനുവദിക്കുക. നിലവിൽ ബി.എഡ് കോഴ്‌സുള്ള ട്രെയിനിംഗ് കോളേജുകളിൽ നാലുവർഷ ബി.എഡ് അനുവദിക്കില്ല. *രണ്ട് മേജർ കോഴ്‌സുകൾ* നാലുവർഷ ബി.എഡിൽ രണ്ട് മേജർ കോഴ്സുകളുണ്ടാവും. ഒരെണ്ണം ടീച്ചർ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തിൽ പരിഷ്കരിക്കും. *പ്രൈമറി ടീച്ചർക്കും ബി.എഡ്* എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി,ആറു മുതൽ എട്ടുവരെ മിഡിൽ, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബി.എ,ബി.എസ്‌സി, ബികോം എന്നിവയിൽ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.

പ്രാദേശികം

യോഗ പരിശീലകയെ ആവശ്യമുണ്ട്.

ഈരാറ്റുപേട്ട. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള യോഗ പരിശീലനപരിപാടിയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ വൈ.എസ് ബിരുദം/ തതുല്യയോഗ്യതയുളള യോഗ അസോസിയേഷൻ /സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുളളവരുമായ വനിതാ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് ഡിസംമ്പർ 5 വ്യാഴാഴ്ച രാവിലെ 11.00ന് നഗരസഭ കാര്യാലയത്തിൽ വച്ച് അഭിമുഖം  നടത്തുന്നു. താൽപര്യമുളളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്.കൂടാതെ, നഗരസഭ നടത്തുന്ന യോഗാപരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള നഗരസഭാ നിവാസികളായ കൗമാരക്കാരായ പെൺകുട്ടികൾക്കും, വനിതകൾക്കും 2024 ഡിസംബർ 5 വരെ നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിക്കുന്നു.

കേരളം

പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. അതിനാൽ പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ പഠന യാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്‍റ് കമ്മിറ്റികളോ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രാദേശികം

മാനവസഞ്ചാരത്തിന് സ്വീകരണമൊരുക്കി കാരക്കാട് സ്കൂൾ.

ഈരാറ്റുപേട്ട : നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കാനും, ദേശീയോദ്ഗ്രഥനത്തിനും, നവാഭാരത സൃഷ്ടിക്കും വിദ്യാർത്ഥികൾക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ അഖണ്ഡതയും, മതേതരത്വവും കാത്ത് സൂക്ഷിക്കാൻ കടമപ്പെട്ടവരാണ് വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹം. വിദ്യാലയങ്ങൾ വൈവിദ്യങ്ങളെ സ്വീകരിക്കുന്ന നന്മയുടെ പ്രസരണ കേന്ദ്രങ്ങളാണ്.ധാർമികതയുൾക്കൊള്ളുന്ന പുത്തൻ തലമുറയെ വളർത്താൻ ഇത്തരം സ്ഥാപനങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം"എന്ന മുദ്രാവാക്യം ഉയർത്തി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി യുടെ നേതൃത്വത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിൽ കലാലയങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കാരക്കാട് സ്കൂളിൽ അസംബിളി യോഗത്തിൽ വിദ്യാർത്ഥികളെ അഭിസംബോധനചെയ്തു സംസാരിച്ചത്.സ്കൂൾ മാനേജർ അഷ്‌റഫ്‌ സർ,ഹെഡ്‌മിസ്ഡ്രസ് ഷമീന വി കെ.ആസിം കണ്ടത്തിൽ, ആസിം തട്ടാമ്പറമ്പിൽ, ശഅബാനത്ത് ടീച്ചർഎന്നിവർ നേതാക്കളെ സ്വീകരിച്ചു.എസ് വൈ എസ് സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, സോൺ ഭാരവാഹികളായ, സഅദുദ്ധീൻ അൽ ഖാസിമി,പിഎം അനസ് മദനി, അബ്ദുറഹ്മാൻ സഖാഫി,ഇയാസ് സഖാഫി,ഷിനാസ് ബഷീർ, സ്വദിഖ് ഇളപ്പുങ്കൽ, മുജീബ് ലത്തീഫി അനുഗമിച്ചു

പ്രാദേശികം

പനയ്ക്കപ്പാലം വലിയമംഗലം പാലത്തിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകർന്നു

പനയ്ക്കപ്പാലം വലിയമംഗലം പാലത്തിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകർന്നു. തോട്ടിലേയ്ക്ക് ലോറി മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വാഴക്കുലകളുമായി വയനാട് നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.   ഇടിയേറ്റ് വട്ടംതിരിഞ്ഞ ലോറി റോഡിന് കുറുകെ കിടന്നതോടെ ചെറുവാഹനങ്ങൾ മാത്രമാണ് കടന്നുപോകാനായത്. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി റോഡിന് നടുവിൽ നിന്നും മാറ്റി. ഇടിയേറ്റ് കലുങ്ക് പൂർണമായും തകർന്നു. മറ്റൊരു അപകടത്തിൽ തകർന്ന കലുങ്ക് പുനർ നിർമിച്ചിട്ട് അധികകാലം ആയിട്ടില്ല.  ഏറ്റുമാനൂർ പൂഞ്ഞാർ റോഡിലെ അപകരകരമായ പാലമായി വലിയമംഗലം പാലം മാറുകയാണ്. ഹൈവേ റോഡിന്റെ ഇരുവശത്തെയും മാർക്കിംഗ് കടന്നുപോകുന്ന കൃത്യം വീതി മാത്രമാണ് പാലത്തിനുള്ളത്. ഇവിടെ ഇതിനുമുൻപും നിരവധി അപകടങ്ങളുണ്ടാവുകയും വാഹനങ്ങൾ തോട്ടിൽപതിയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞിരുന്നു.    ശബരിമല സീസണിൽ നിരവധി തീർത്ഥാടക വാഹനങ്ങൾ കടന്നുപോകുന്നത് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ഇവിടെ ഒരുക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. മറ്റ് ശബരിമല റൂട്ടുകളിലേത് പോലെ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയും മറ്റും വിതരണം ചെയ്ത് ഡ്രൈവർമാരുടെ ഉറക്കമകറ്റാൻ നടപടി സ്വീകരിക്കണമെന്നും പീറ്റർ പന്തലാനി പറഞ്ഞു.

പ്രാദേശികം

തലപ്പലം ബാങ്കിന് വീണ്ടും കേരള ബാങ്ക് എക്സലൻസ് അവാർഡ്

കേരള ബാങ്ക് പ്രാക്ഷമിക സഹകരണ ബാങ്കുകൾക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും തലപ്പലം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി ശ്രീ വി. എൻ വാസവൻ അധ്യക്ഷത വഹിച്ച അവാർഡ്ദാന ചടങ്ങ് മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ. ഷിബി ജോസഫ് ഈരൂരിക്കൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി.പി, ബോർഡ് അംഗം ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ ചേർന്ന് പതിനായിരത്തിയൊന്നു രൂപ ക്യാഷ് അവാർഡും മെമൻ്റോയും ഏറ്റുവാങ്ങി. 2022-23 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ്. 1 കോടി 33 ലക്ഷംരൂപ ലാഭം നേടിയ അവാർഡ് വർഷത്തിൽ അഡ്വ.സജി ജോസഫ് മൂലേച്ചാലിൽ ആയിരുന്നു ബാങ്ക് പ്രസിഡൻ്റ്.    കോട്ടയം ജില്ലയിലെ ആദ്യത്തെ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായ തലപ്പലം സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ 30 തുടർച്ചയായി വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും 28 വർഷമായി ലാഭവിഹിതം നൽകിവരുകയും ചെയ്യുന്നു.  1956 ൽ രൂപീകൃതമായ ബാങ്ക് പ്രദേശത്തിൻ്റെ കാർഷിക സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളുടെ ജീവനാഡിയായി പ്രവർത്തിക്കുന്നു .വേറിട്ട പ്രവർത്തനങ്ങളിലൂടെ സഹകരണ മേഖലയ്ക്ക് മാതൃകയായി മാറുകയാണ് തലപ്പലം ബാങ്ക് . ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരുമിച്ച് നടത്തിയ ഏകദിന ശില്പശാലയായ ഫിസ്ക്കൽ റിട്രീറ്റ് പ്രോഗ്രാം (FRP) , മെഗാ ഡിപ്പോസിറ്റ് മീറ്റുകൾ, കർഷക അവാർഡും ആദരിക്കലും, കുട്ടികളുടെ വിജയദിനാഘോഷങ്ങൾ, സ്വാതന്ത്ര്യദിന മെഗാ ക്വിസ് പ്രോഗ്രാം, കുടുംബ സംഗമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുടെ  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയാണ് തലപ്പലം ബാങ്ക് .  

പ്രാദേശികം

എസ് വൈ എസ് മാനവ സഞ്ചാരത്തിന് അക്ഷര നഗരിയില്‍ സ്വീകരണം നല്‍കി

ഈരാറ്റുപേട്ട: എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിലെത്തി. ഈ മാസം 16ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര 12ാം ദിവസമാണ് അക്ഷര നഗരിയില്‍ എത്തിയത്. ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായത്. വൈകിട്ട് ഈരാറ്റുപേട്ടയില്‍ നടന്ന സൗഹൃദ നടത്തത്തില്‍ മത- സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അണിനിരന്നു. ശേഷം മുട്ടം ജംഗ്ഷനില്‍ നടന്ന മാനവ സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫിഖ് അഹ്‌മദ് സഖാഫി അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റന്‍ കൊളത്തുങ്കല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. യാത്രാ നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംഗമത്തെ അഭിസംബോധന ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി സന്ദേശപ്രഭാഷണം നടത്തി. കേരള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ശ്രീകുമാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കെ അബ്ദുല്‍ കലാം സംസാരിച്ചു.   ഇതിന്റെ മുന്നോടിയായി നവജീവന്‍ ട്രസ്റ്റ് അഭയ കേന്ദ്രം, ഈരാറ്റുപേട്ട വെട്ടിപ്പറമ്പ് ക്രസന്റ് സ്പെഷ്യല്‍ സ്‌കൂള്‍, ഡി സി പബ്ലിഷിംഗ് ഹൗസ്, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ- സാംസ്‌കാരിക- സാമൂഹിക കേന്ദ്രങ്ങള്‍ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. നവജീവന്‍ ചെയര്‍മാന്‍ പി യു തോമസ് സ്പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ നദീര്‍ മൗലവി തുടങ്ങിയ സ്ഥാപന അധികൃതര്‍ നേതാക്കളെ സ്വീകരിച്ചു. മാനവ സംഗമത്തിൽ സി എച്ച് അലി മുസ്ലിയാര്‍, വി എച്ച് അബ്ദുറഷീദ് മുസ്്‌ലിയാര്‍, അബുശമ്മാസ് മുഹമ്മദലി മൗലവി, നൗഫല്‍ ബാഖവി, നിഷാദ് നടക്കല്‍, വിഎം സിറാജ്, ഷിയാസ് സിസിഎം, മഹീൻ, നൗഫൽ കീഴേടം,ഷിയാസ്,  ഉണ്ണി രാജ്, പി എം അന സ് മദനി, മുഹമ്മദ് കുട്ടി മിസ്ബാഹി,റഫീഖ് പട്ടരുപറമ്പിൽ ആമ്പൽ,സദുദ്ധീൻ അൽ ഖാസിമി, അബ്ദുറഹ്മാൻ സഖാഫി, ഷിനാസ് തീക്കോയി, സുബൈർ സഖാഫി,ഇയാസ് സഖാഫി, ആരിഫ് ഇൻസാഫ്, നിസാർ കോട്ടയം, പി ടി നാസർ പരിക്കുട്ടി പലയംപറമ്പിൽ,സംബന്ധിച്ചു. എസ് വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ലബീബ് സഖാഫി സ്വാഗതവും ജനറല്‍ സെക്രട്ടറി സിയാദ് അഹ്‌സനി നന്ദിയും പറഞ്ഞു

കോട്ടയം

*'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക