വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മീനച്ചിൽ നദീതട പദ്ധതി ഡി.പി' ആർ തയ്യാറാക്കുന്നു

ഈരാറ്റുപേട്ട. മൂലമറ്റത്ത് വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചിൽ നദീതട പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ഏജൻസിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്. ഡിപിആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. കുടിവെള്ളത്തിനു പുറമേ മീനച്ചിൽ കോട്ടയം ചങ്ങനാശേരി താലൂക്കുകളിൽ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറിൽ വർഷം മുഴുവൻ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന‌ മേഖലയിൽ വേനൽ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും. അറക്കുളം മൂന്നുങ്കവയലിൽ ചെക്‌ഡാം പണിത് ഇവിടെനിന്നു 500 മീറ്റർ കനാൽ നിർമിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് അതിലൂടെ കോട്ടയം ജില്ലയിൽ മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെനിന്നു 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.മുൻ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വ‌ന പദ്ധതിയാണിത്.

കേരളം

കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി 300 അടി താഴേക്ക് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്

ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്.  ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു. തമിഴ്നാട്ടിൽ നിന്നും ചണ ചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു.

കേരളം

വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി.

വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. ചിലപ്പോൾ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും ആകാം വാഹനം നല്‍കുന്നത്. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിയാല്‍ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എംവിഡി നിര്‍ദേശിച്ചു. പലരും ഉടമസ്ഥവകാശം മാറുന്നതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയിരുന്നില്ല. ഇത്തരത്തിൽ വാഹനം നൽകിയിട്ടുള്ള ധാരാളം പേരാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ എത്തുന്നത്.   ഒരു വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ 14 ദിവസത്തിനുള്ളിൽ  വാഹനത്തിന്‍റെ ആർ സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയാറാക്കി ആര്‍ടി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി വന്ന് ട്രാൻസ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് പേയ്മെന്‍റ് സക്സസ് ആയാല്‍ വാഹനത്തിന്‍റെ ഉത്തരവാദിത്തം അന്നു മുതൽ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്.വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ സി ഓണർ ആയതിനാൽ ഇനി മുതൽ വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നൽകിയാലും ആരും വീണു പോകരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾളിൽ വെച്ച് നടന്നു

ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ  പ്രസിഡന്റ് ശ്രീ.രാജേഷ് ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ്‌ ബഡ്ജറ്റും സപ്ലിമെന്ററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും ലാഭ വിഭജനവും ബൈലോ ഭേദഗതികളും സഹകാരികളുടെ അറിവിനും അംഗീകാരത്തിനുമായി സമർപ്പിച്ചു.   2023 - 24 വർഷത്തെ ലാഭ വിഹിതം 20% വിതരണം ചെയ്യാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് കെ.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഭരണ സമിതി അംഗങ്ങളായ ജോബി ജോസഫ്, പ്രിൻസ് അലക്സ്, റോയി ജോസഫ്, ജോബിൻ കുരുവിള, മജോ ജോസഫ്, സാജു ജെയിംസ്, ജിസ്മി സ്കറിയ, സിന്ധു ജി.നായർ, അമ്പിളി ഗോപൻ , മുൻ പ്രസിഡന്റ് ജോസിറ്റ് മോൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം: അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി 2024 ഡിസംബർ 27 മുതൽ 2025 ജനുവരി 5 വരെ നടത്തപ്പെടുന്ന നഗരോത്സവത്തിന്റെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്തുന്നതിനായി പരിചയ സമ്പന്നരായ കക്ഷികളിൽ നിന്നും നഗരസഭ ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച കവറിൽ 2,75,000 രൂപ നിരതദ്രവ്യം സംഘാടക സമിതി ഓഫീസിൽ അടച്ച രസീത് സഹിതമാണ് മത്സരാധിഷ്ടിതമായ ക്വട്ടേഷന് അപേക്ഷിക്കേണ്ടത്. ക്വാട്ട് ചെയ്യേണ്ട അടിസ്ഥാന തുക 11,00,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ തുകയ്ക്ക് താഴെ ലഭിക്കുന്ന ക്വട്ടേഷനുകൾ അംഗീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി 15-11-2024 വൈകിട്ട് 3 മണി വരെയും 3.30 ന് ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും. വിശദ വിവരങ്ങൾക്ക് 9961300738, 6238386337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക നിബന്ധനകൾ 1.⁠ ⁠ക്വട്ടേഷൻ സമർപ്പിക്കുന്നവർ 2,75,000 രൂപ നിരതദ്രവ്യമായി സംഘാടക സമിതി ഓഫീസിൽ അടയ്ക്കേണ്ടതും ഈ തുക നഗരോത്സവം സമാപിക്കുന്ന 5-01-2025 ന് ശേഷമുള്ള പ്രവർത്തി ദിവസങ്ങളിൽ സംഘാടക സമിതി ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതുമാണ്. 2.⁠ ⁠15-11-2024 വൈകിട്ട് 3.30 ന് കൂടിയ തുക ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് ക്വട്ടേഷൻ ഉറപ്പിക്കുന്നതും, രേഖപ്പെടുത്തിയിരിക്കുന്ന തുക പൂർണ്ണമായും 3 ദിവസത്തിനുള്ളിൽ (18-11-2024) സംഘാടക സമിതി ഓഫീസിൽ അടച്ച് സംഘാടക സമിതിയുമായി 500 രൂപയുടെ മുദ്രപത്രത്തിൽ കരാർ വെക്കേണ്ടതുമാണ്. 3.⁠ ⁠സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്ന പ്ലാനിന് വിധേയമായി മാത്രമേ അമ്യൂസ്മെൻ്റ് പാർക്കുകളും, സ്റ്റാളുകളും ക്രമീകരിക്കാൻ പാടുള്ളൂ. 4.⁠ ⁠നിർദ്ദിഷ്ട പാസ്സേജിലോ പുറത്തോ കച്ചവടമോ ബന്ധപ്പെട്ട കാര്യങ്ങളോ നടത്തുവാൻ പാടുള്ളതല്ല. 5.⁠ ⁠ബന്ധപ്പെട്ട ഓഡിറ്റോറിയത്തിനും ഗ്രൗണ്ടിലും പുറത്തുള്ള ട്രാഫിക് ക്രമീകരണങ്ങളിലും മാത്രമേ സംഘാടക സമിതിക്ക് നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയുള്ളൂ. 6.⁠ ⁠സ്റ്റാളുകളിലും പരിസരങ്ങളിലും ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയോ, ചൂതാട്ടമോ, സർക്കാർ നിയമം മൂലം നിരോദിച്ചിരിക്കുന്ന യാതോരു പ്രവർത്തികളും നടത്താൻ പാടുള്ളതല്ല. 7.⁠ ⁠സ്റ്റാളുകളിലേക്ക് ആവശ്യമായ വെളിച്ചം മാത്രം സംഘാടക സമിതി ക്രമീകരിക്കുകയും മറ്റിതര ആവശ്യങ്ങൾക്കുള്ള വൈദ്യുതി കരാറുകാരൻ തന്നെ ഏർപ്പാടാക്കേണ്ടതാണ്. 8.⁠ ⁠അമ്യൂസ്മെന്റ് പാർക്കുമായി ബന്ധപ്പെട്ട ശബ്ദവും വെളിച്ചവും സംഘാടകസമിതി നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് വിധേയമായി മാത്രമേ കരാറുകാരൻ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. 9.⁠ ⁠ഓഡിറ്റോറിയത്തിലെ 5 സ്‌റ്റാളുകൾ നഗരസഭക്ക് സൗജന്യമായി നൽകേണ്ടതാണ്. 10.  മേൽപ്പറഞ്ഞ നിബന്ധനകളിൽ പൂർണ്ണമായോ ഭാഗികമായോ മാറ്റം വരുത്തുവാൻ നഗരോത്സവ സംഘാടക സമിതിക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കുന്നതാണ്.

കോട്ടയം

ബാബു മണര്‍കാടിന് അനുശോചനം. ബുധനാഴ്ച രാവിലെ പത്തര വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ്

പാലായിൽ വ്യാപാര സ്ഥാപനങ്ങൾ നാളെ 10.30 വരെ അടച്ചിടും മുൻ നഗരസഭ ചെയർമാൻ ബാബു മണർകാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് 13/11/2024 രാവിലെ 10.30 വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അറിയിച്ചു. വ്യാപാരഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ  പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ,  ജനറൽ സെക്രട്ടറി വി.സി ജോസഫ്, ജോസ് ജോസഫ്  ചെറുവള്ളി,ബൈജു കൊല്ലംപറമ്പിൽ, ആന്റണി അഗസ്റ്റിൻ കുറ്റിയങ്കൽ, അനൂപ് ജോർജ്, ജോൺ മൈക്കിൾ ദർശന,  എബിസൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

എം.ഇ.എസ് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു .

ഈരാറ്റുപേട്ട: വാഗമൺ റോഡും സംസ്ഥാനപാതയായ പൂഞ്ഞാർ റോഡും ചേരുന്ന ഈരാറ്റുപേട്ട നഗരത്തിലെ എം.ഇ.എസ്  കവലയിൽ അപകടങ്ങൾ പതിവാകുന്നുവാഗമൺ റോഡിൽ നിന്ന് പൂഞ്ഞാർ റോഡിൽ പ്രവേശിക്കുന്ന ജംഗ്ഷനിൽ വാഹന അപകടങ്ങൾ പതിവാണ്. വാഗമൺ റോഡിൽ ഹമ്പുകളില്ലാത്തതുമൂലം വാഹനങ്ങൾ വേഗത്തിൽ വരുകയും ഈരാറ്റുപേട്ട ടൗണിൽ നിന്ന് എത്തുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്.രാത്രി തുടർച്ചയായി വാഗമണ്ണിൽ നിന്ന് ടൂറിസ്റ്റ് വാഹനങ്ങൾ ഓടുന്ന പാ തയാണിത്. എം. ഇ.എസ് ജംഗ്ഷനിൽ മുന്നൊരു ക്കങ്ങൾ നടത്തിയില്ലെങ്കിൽ അപ കടങ്ങൾ തുടർക്കഥയാകും.അതു കൊണ്ട് വാഗമൺ റോഡിൽ ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നടപടി  അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ കൊമേഴ്സ് ഫെസ്റ്റ് "കോം ഫിയസ്റ്റ 2k24

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2k24 ’സംഘടിപ്പിക്കുന്നു. നവംബർ മാസം പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉൽഘാടനം ചെയ്ത് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം സമാപിക്കും. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3x3  ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ  സംഘടിപ്പിച്ചിരിക്കുന്നു .പങ്കെടുക്കാൻ കുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും .പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് അവാർഡും നൽകുന്നതായിരിക്കും .പ്രദേശത്തെ നാൽപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നാനാ വിധത്തിലുള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ  ജിലു ആനി ജോൺ, ബർസാർ ഫാദർ ബിജു കുന്നക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.